ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും അശ്ലീല ഉള്ളടക്കത്തെ ഗൗരവത്തിലെടുക്കണം : സുപ്രീംകോടതി

07:08 PM Apr 28, 2025 | Neha Nair

ന്യൂഡൽഹി: ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും സാമൂഹ്യ മാധ്യമങ്ങളിലും അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത് നീക്കാൻ അധികൃതർ എന്തെങ്കിലും ചെയ്യണമെന്നും സുപ്രീം കോടതി പറഞ്ഞു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ആൾട്ട് ബാലാജി, ഉള്ളു ഡിജിറ്റൽ, മുബി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്സ് കോർപ്പ്, ഗൂഗിൾ, മെറ്റാ ഇങ്ക്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ആപ്പിൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതായും കോടതി നിരീക്ഷിച്ചു.

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിൽ നിന്ന് പ്രതികരണവും തേടി. ഈ വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ പുറപ്പെടുവിക്കേണ്ടത് നിയമനിർമ്മാണ സഭയോ എക്സിക്യൂട്ടീവോ ആണെന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായി, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

അശ്ലീല ഉള്ളടക്കത്തിന്റെ ഓൺലൈൻ പ്രചരണം നിരോധിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് അഞ്ച് ഹർജിക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉള്ളടക്കം പ്രചരിക്കുന്നുണ്ടെന്നും ഇത് നിയന്ത്രിക്കാൻ നിയമനിർമ്മാണപരമായി എന്തെങ്കിലും ചെയ്യൂ എന്ന് കോടതി പറഞ്ഞു.

വ്യക്തമായ മേൽനോട്ടത്തിൻറെ അഭാവം ഈ പ്ലാറ്റ്ഫോമുകൾക്ക് അനാരോഗ്യകരവും വികലവുമായ പ്രവണതകൾ വളർത്തുന്ന ഉള്ളടക്കം പ്രോത്സാഹിപ്പിക്കാൻ അനുവദിച്ചു. പ്രത്യേകിച്ച് എളുപ്പത്തിൽ സ്വാധീനിക്കപ്പെടാവുന്ന യുവാക്കൾക്കിടയിൽ. ഇത് കുട്ടികളുൾപ്പെടെ ഇത്തരം ഉള്ളടക്കങ്ങൾ ഉപഭോഗം ചെയ്യുന്നവരിൽ അവബോധവും, കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് കോടതി നീരീക്ഷിച്ചു.