ഡൽഹി : പഹൽഗാം ഭീകരാക്രമണം തടയുന്നതിലെ രഹസാന്വേഷണ വീഴ്ച ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ലെന്ന് ശശി തരൂർ എംപി. ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനം ഉണ്ടാവില്ലെന്നും പരാജയപ്പെടുത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
”തടയാൻ കഴിയാതെ പോയ ഭീകരാക്രമണത്തെ കുറിച്ചു മാത്രമേ നമുക്ക് അറിയാൻ കഴിയൂ. ഇത് ഏതൊരു രാജ്യത്തും സാധാരണമാണ്. പരാജയങ്ങളുണ്ടായിരുന്നു, അത് സമ്മതിക്കുന്നു, പക്ഷേ ഇപ്പോൾ നമ്മുടെ പ്രധാന ശ്രദ്ധ അതായിരിക്കരുത്” ശശി തരൂർ പറഞ്ഞു. സിന്ധു നദിയിലൂടെ ഒന്നുകിൽ വെള്ളം ഒഴുകും അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകുമെന്നാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്. ഇത് വെറും പ്രകോപനപരമായ പ്രസ്താവനയാണെന്നു ശശി തരൂർ പറഞ്ഞു.
”പാക്കിസ്ഥാനികളെ ഒന്നും ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ അവർ നമ്മളോട് എന്തെങ്കിലും ചെയ്താൽ പ്രതികരിക്കാൻ തയാറാകുക. രക്തം ഒഴുകുകയാണെങ്കിൽ, അത് നമ്മുടേതിനേക്കാൾ കൂടുതൽ അവരുടേതായിരിക്കും” ശശി തരൂർ പറഞ്ഞു. പാക്കിസ്ഥാന് ഒരു രീതി ഉണ്ടെന്നത് വളരെ വ്യക്തമാണ്. അതിർത്തിക്കപ്പുറത്ത് നിന്ന് ആളുകളെ പ്രോത്സാഹിപ്പിക്കുകയും, പരിശീലിപ്പിക്കുകയും, ആയുധങ്ങൾ നൽകുകയും ചെയ്യും. എന്നിട്ടു ഭീകരാക്രമണത്തിന്റെ എല്ലാ ഉത്തരവാദിത്തവും നിഷേധിക്കും. ഒടുവിൽ, വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ പാക്കിസ്ഥാനാണ് ആക്രമണത്തിനു ഉത്തരവാദി എന്നു തെളിയിക്കും. ഇതാണ് കാൽ നൂറ്റാണ്ടായി കാണ്ടുവരുന്നതെന്നും ശശി തരൂർ പറഞ്ഞു.