പാലക്കാട് : കവർച്ച കേസിൽ തെളിവെടുപ്പിനിടെ പോലീസിന്റെ തോക്ക് തട്ടിപ്പറിക്കാൻ പ്രതിയുടെ ശ്രമം. പാലക്കാട് കൽമണ്ഡപം പ്രതിഭ നഗറിൽ നടന്ന മോഷണക്കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതി മണിമാരൻ(41) കസബ പോലീസിന് നേരെ പരാക്രമം നടത്തിയത്. കസബ എസ്.ഐ എച്ച്. ഹർഷാദിന്റെ ബൽറ്റിൽ സൂക്ഷിച്ചിരുന്ന തോക്ക് എടുക്കാനായിരുന്നു ശ്രമം. അപ്രതീക്ഷിത നീക്കമാണ് പ്രതി നടത്തിയതെങ്കിലും എസ്.ഐ അവസരോചിതമായി തള്ളിമാറ്റി പ്രതിരോധിച്ചു.
ശേഷം തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. കഴിഞ്ഞ മാസം 14 നാണ് പ്രതി കൽമണ്ഡപം പ്രതിഭ നഗറിലെ പൂട്ടിക്കിടന്ന മൂന്നുവീടുകളിൽ കവർച്ച നടത്തിയത്. പൂട്ടിക്കിടന്ന മൂന്ന് വീടുകളിൽ നിന്നായി എട്ട് ലക്ഷത്തോളം രൂപയാണ് ഇയാൾ കവർന്നത്. മണിമാരൻ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി അൻപതോളം കവർച്ചകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തമിഴ്നാട് മേട്ടുപ്പാളയം കാരമട പോലീസ് സ് റ്റേഷൻ പരിധിയിൽ കവർച്ച കേസിൽ പിടിയിലായ മണിമാരനെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയാണ് പാലക്കാട്ടെത്തിച്ചത്. കസബ ഇൻസ്പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.