പാലക്കാട് പുഴയിൽ മുങ്ങി മരിച്ചവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

04:00 PM Aug 11, 2025 | AVANI MV

പാലക്കാട്: വണ്ടിത്താവളം വിളയോടി ശോകനാശിനി പുഴയിൽ നീർച്ചുഴിയിൽ അകപ്പെട്ടു മുങ്ങി മരണപ്പെട്ട തമിഴ്‌നാട് സ്വദേശികളായ സി. അരുൺ രാജ് (21), ശ്രീഗൗതം (21) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ചിറ്റൂർ താലുക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. മന്ത്രി കെ. കൃഷ്ണൻകുട്ടി, ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. മുരുകദാസ്, ഡി.സി.സി ഉപാധ്യക്ഷൻ സുമേഷ് അച്യുതൻ ഉൾപ്പെടെ ജനപ്രതിനിധികളും പൊതുജനങ്ങളും ആശുപത്രിയിലെത്തിയിരുന്നു.

 മരണപ്പെട്ട ഇരുവരും പഠിക്കുന്ന കോയമ്പത്തൂർ കർപ്പകം കോളജിലെ സഹപാടികളും എത്തിയിരുന്നു. മന്ത്രി കെ. കൃഷ്ണൻകുട്ടി ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോവാനുള്ള അംബുലൻസ് ഏർപ്പെടുത്തി.
അരുൺകുമാറിന്റെ മൃതദേഹം തമിഴ്‌നാട് പന്റുട്ടിയിലേക്കും, ശ്രീഗൗതമിന്റെ മൃതദേഹം മധുര രാമനാഥപുരത്തേക്കും കൊണ്ടുപോയി. കേന്ദ്ര പൊതുമേഖലയിൽ നിന്നും റിട്ടയർ ചെയ്ത ചക്രവർത്തിയാണ് അരുൺ കുമാറിന്റെ പിതാവ്. അമ്മ ഹംസ വള്ളി. സഹോദരി: ഇന്ദുമതി. പാണ്ടിദുരൈ യാണ് ശ്രീഗൗതമിന്റെ പിതാവ്. സഹോദരൻ: മനോജ് രാജ്.