വളപട്ടണം :പാപ്പിനിശേരിപാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനമെന്ന് പൊലിസ് അറിയിച്ചു.വളപട്ടണം എസ്.എച്ച്.ഒയുടെ ചുമതല വഹിക്കുന്ന കാർത്തിക് ഐപിഎസാണ് കേസ് അന്വേഷണം നടത്തുന്നത്.
കുഞ്ഞിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂവെന്നാണ് പൊലിസിൻ്റെ നിലപാട്.
കുഞ്ഞ് മരിച്ചതിന് ശേഷം ആരെങ്കിലും കിണറ്റിൽ കൊണ്ടിട്ടതാണോ, വെള്ളത്തിൽ മുങ്ങിമരിച്ചതാണോയെന്ന കാര്യമാണ് പൊലിസ് അന്വേഷിച്ചു വരുന്നത്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തിവരുന്നത്.
ജ്യേഷ്ഠൻ്റെ മകളായ 12 വയസ്സുകാരിയാണ് കുഞ്ഞിനെ കാണുന്നില്ലെന്ന് ആദ്യം അറിഞ്ഞത്. ഇതേ തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ രാത്രിയാണ് 4മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസികയെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
കൂലിപ്പണിക്കാരാണ് ഇവർ. കുട്ടിയുടെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കളെയും ക്വാർട്ടേഴ്സിൽ താമസിക്കുന്ന മറ്റു ഇതര സംസ്ഥാനക്കാരെയും പൊലിസ് ചോദ്യം ചെയ്തിട്ടുണ്ട്.