കോട്ടയം: കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസിൽനിന്ന് ഇറങ്ങിയ വയോധികക്ക് അതേ ബസ് കയറി ദാരുണാന്ത്യം. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന് സമീപം കിഴക്കേകോഴിപ്ലാക്കൽ വീട്ടിൽ ചിന്നമ്മ ജോൺ (72) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45ഓടെ പാലാ -പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ശിവപാർവതി ബസ്സാണ് അപകടത്തിനിടയാക്കിയത്.
സ്റ്റാൻഡിൽ വന്നിറങ്ങിയ ചിന്നമ്മ ബസിന് മുന്നിലൂടെ കടക്കുന്നതിനിടെ മുന്നോട്ട് എടുത്ത ബസ് തട്ടി ചിന്നമ്മ നിലത്ത് വീഴുകയായിരുന്നു. ചിന്നമ്മയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ചിന്നമ്മയെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.
തലയടിച്ചു വീണുണ്ടായ ഗുരുതര പരിക്കാണ് മരണകാരണം. സംഭവത്തിൽ വലവൂർ സ്വദേശിയായ ബസ് ഡ്രൈവർ ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസും പൊലീസ് കസ്റ്റഡിയിലാണ്.