
കോഴിക്കോട്: മുൻ മന്ത്രി കെ.ടി ജലീലിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ. ഫിറോസ്. രാഷ്ട്രീയം ഇതുവരെ ഉപജീവന മാർഗമാക്കിയിട്ടില്ലെന്ന് പി.കെ. ഫിറോസ് പറഞ്ഞു. ലീഗിന്റെ വിശ്വാസ്യതയാണ് സി.പി.എമ്മിന്റെ പ്രശ്നം. ആ വിശ്വാസ്യതയിൽ പോറൽ ഏൽപ്പിക്കാനാണ് കെ.ടി. ജലീൽ ശ്രമിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.
കെ.എം.സി.സി വേദിയിലായിരുന്നു പി.കെ. ഫിറോസിന്റെ പ്രതികരണം. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ പിതാവ് പൊതുപ്രവർത്തകൻ ആയിരുന്നു. പിതാവ് ബിസിനസുകാരൻ കൂടിയായിരുന്നു. പൊതുപ്രവർത്തനവും തൊഴിലും ബിസിനസും നടത്തിയ പിതാവ് ആണ് മാതൃക. അഭിമാനത്തോടെ ഇത് പറയുമെന്നും ഫിറോസ് പറഞ്ഞു.
പാർട്ടി പദ്ധതികളുടെ മറവിൽ വൻ സാമ്പത്തിക തിരിമറി ഫിറോസ് നടത്തുന്നുവെന്നായിരുന്നു കെ.ടി. ജലീലിന്റെ ആരോപണം. ദോത്തി ചലഞ്ചെന്ന പേരിൽ 200 രൂപ പോലുമില്ലാത്ത മുണ്ട് 600ലധികം രൂപക്കാണ് യൂത്ത് ലീഗ് നേതാക്കൾ വാങ്ങിയതെന്നും ജലീൽ ആരോപിച്ചിരുന്നു.
ഫോർച്യൂൺ ഹൗസ് ജനറൽ എന്ന ദുബായ് കമ്പനിയുടെ മാനേജരാണ് പി.കെ. ഫിറോസെന്നും മാസം അഞ്ചേകാൽ ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളമെന്നും രേഖകൾ നിരത്തി കെ.ടി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 2024 മാർച്ച് 23 മുതൽ ഈ ശമ്പളം കൈപ്പറ്റുന്ന ഫിറോസ് 2021 ൽ മത്സരിക്കുമ്പോൾ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും ഇത്തരത്തിൽ ബാധ്യത ഉള്ളയാൾക്ക് 2024 ആവുമ്പോഴേക്കും എങ്ങനെ ഇത്രയും ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പി.കെ. ഫിറോസിൻറെ പ്രതികരണം.