കണ്ണൂർ :യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്നു വളപട്ടണം പുഴയുടെ പാലത്തിനു മുകളില്‍ നിന്ന ട്രെയിനിനെ അപകടത്തില്‍പ്പെടാതെ രക്ഷിച്ച് ടിക്കറ്റ് പരിശോധകന്റെ സന്ദർഭോചിതമായ ഇടപെടല്‍.പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകന്‍ എം പി രമേഷാ (36) ണ് തൻ്റെ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ദുഷ്‌കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കൈയടി നേടിയത്.
പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലെ മംഗളൂരു സ്ലീപ്പര്‍ ഡിപ്പോയിലെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറായഎം പി രമേഷ് (39) പാലക്കാട് കല്‍പാത്തി അംബികാപുരം ഉത്തരം നിവാസിലെ മണിയുടെയും ബേബി സരോജയുടെയും മകനാണ്.ചങ്ങല വലിച്ച യുവാവിനെതിരെ നടപടിക്ക് റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞദിവസം പുലര്‍ച്ചെ 3.45ന് തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ഓണം സ്പെഷല്‍ (06042) ട്രെയിനാണ് പുഴയ്ക്കു നടുവില്‍ പാലത്തിനു മുകളില്‍ നിന്നത്.യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെ തുടര്‍ന്നായിരുന്നു ട്രെയിന്‍ നിന്നത്.
എസ് വണ്‍ കോച്ചില്‍ നിന്ന് കണ്ണൂരില്‍ ഇറങ്ങാന്‍ വിട്ടുപോയ യാത്രക്കാരനാണ് ചങ്ങല വലിച്ചത്.ട്രെയിന്‍ അപ്പോഴേക്കും വളപട്ടണം എത്തിയിരുന്നു.
നിന്നു പോയ ട്രെയിന്‍ വീണ്ടും ഓടാന്‍ പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയിലാക്കണം.ട്രെയിന്‍ പാലത്തിനു മുകളിലായതിനാല്‍ വശങ്ങളിലൂടെ ഇറങ്ങി വാല്‍വ് സെറ്റ് ചെയ്യാനായില്ല.ഗാര്‍ഡിനും ലോക്കോ പൈലറ്റിനും എത്തിപ്പെടാനാകാത്ത സാഹചര്യവും.രണ്ടും കല്‍പിച്ചു കോച്ചുകള്‍ക്കിടയിലെ വെസ്റ്റിബൂള്‍ വഴി രമേഷ് കോച്ചിനടിയില്‍ ഇറങ്ങി.ഇരുട്ടത്തു കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു ആശ്രയം.തുടര്‍ന്നു ടോര്‍ച്ചുമായി എത്തിയ ലോക്കോ പൈലറ്റും ഗാര്‍ഡും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.ശ്രമകരമായ ദൗത്യത്തിന് ഒടുവില്‍ രമേഷ് പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയില്‍ എത്തിച്ചു.
തുടർന്ന്എട്ടു മിനിറ്റിനു ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.പാലത്തിനു മുകളില്‍ കൂടുതല്‍ നേരം ട്രെയിന്‍ നില്‍ക്കുന്നത് പാലത്തിന് അമിതഭാരമായി അപകടത്തിനിടയാക്കും.ഈ സാഹചര്യമാണ് ടിക്കറ്റ് പരിശോധകന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവായത്.തന്റെ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ദുഷ്‌കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ രമേഷിനെ അഭിനന്ദനങ്ങളും തേടിയെത്തി. ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റ് കെ ആര്‍ ലക്ഷ്മി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാലക്കാട് ചേർന്ന ഭാരവാഹികളുടെ യോഗം ഇദ്ദേഹത്തെ അഭിനന്ദിച്ചു.