റസീനയുടെ ഉമ്മ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് എസ്ഡിപിഐ സമ്മര്‍ദത്തിലാണെന്ന് പികെ ശ്രീമതി

02:26 PM Jun 21, 2025 |


കണ്ണൂര്‍: ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ എസ്ഡിപിഐയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി വീണ്ടും രംഗത്തെത്തി. റസീനയുടെ കുടുംബത്തെ എസ്ഡിപിഐ സമ്മര്‍ദത്തിലാക്കുകയാണെന്നും ഉമ്മ ഫാത്തിമ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് അതുകൊണ്ടാണെന്നും പികെ ശ്രീമതി പറഞ്ഞു.

ഇങ്ങനെയുളള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ബന്ധുക്കളുടെ വാക്കുകള്‍, ജീവിച്ചിരിക്കുന്നവരുടെ വാക്കുകള്‍ക്ക് വിലകൽപ്പിക്കുന്നവരായിരിക്കാം അവർ. മരിച്ചുപോയവര്‍ മരിച്ചുപോയി, സ്വന്തം അനിയത്തിയുടെ മക്കളെ രക്ഷിക്കണമെന്ന് മറ്റുളളവർ നിർബന്ധിച്ചിരിക്കാം. അവരുടെ പിതാവ് ഇപ്പോഴും പ്രതികള്‍ക്ക് എതിരാണ് മൊഴി നൽകിയിരിക്കുന്നത്'- പികെ ശ്രീമതി പറഞ്ഞു. മുസ്‌ലിം സ്ത്രീ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനുമായി സംസാരിക്കാന്‍ പാടില്ല എന്നതാണ് എസ്ഡിപിഐയുടെ ചിന്തയെന്നും അങ്ങനെ ചിന്തിക്കുന്നത് തീവ്രവാദമാണെന്നും പി കെ ശ്രീമതി വിമര്‍ശിച്ചു. 

മകള്‍ ജീവനൊടുക്കിയതിന് കാരണം സദാചാര പൊലീസിംഗ് അല്ലെന്ന് കഴിഞ്ഞ ദിവസം യുവതിയുടെ മാതാവ് പറഞ്ഞിരുന്നു. മരണത്തിന് പിന്നില്‍ മയ്യില്‍ സ്വദേശിയായ ആണ്‍സുഹൃത്താണെന്നും അയാള്‍ റസീനയുടെ 40 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തുവെന്നും മാതാവ് ഫാത്തിമ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പി.കെ ശ്രീമതി രംഗത്തുവന്നത്.