+

പ്ലാസ്റ്റിക് കുപ്പിവെള്ളം: സംസ്ഥാനത്ത് അഞ്ചുലിറ്ററിൽ താഴെയുള്ളവയ്ക്ക് നിരോധനം വന്നേക്കും

വിവാഹച്ചടങ്ങുകളിലും ഹോട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസംകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് കുപ്പി നിരോധിച്ച ഹൈക്കോടതി ഉത്തരവ് സംസ്ഥാനമാകെ  ബാധകമാക്കാൻ സാധ്യത. അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം നൽകുന്നതിനടക്കമാണ് നിരോധനം.

തിരുവനന്തപുരം: വിവാഹച്ചടങ്ങുകളിലും ഹോട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസംകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് കുപ്പി നിരോധിച്ച ഹൈക്കോടതി ഉത്തരവ് സംസ്ഥാനമാകെ  ബാധകമാക്കാൻ സാധ്യത. അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം നൽകുന്നതിനടക്കമാണ് നിരോധനം.

നിരോധനം നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച കോർകമ്മിറ്റിയും ജൂലായ് നാല്, അഞ്ച് തീയതികളിൽ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗവും ചേരുന്നുണ്ട്. നിരോധനം വ്യാപിപ്പിക്കുന്നതിന്റെ സാധ്യത ‌യോഗങ്ങളിൽ ചർച്ചചെയ്യുമെന്ന് മന്ത്രി എം.ബി. രാജേഷ് ‘മാതൃഭൂമി’യോട് പറഞ്ഞു. വിവാഹസത്കാരങ്ങളിലും കല്യാണമണ്ഡപങ്ങളിലും ഹോട്ടൽ-റസ്‌റ്ററന്റുകളിലും മാത്രം പ്ലാസ്റ്റിക് കുപ്പി വിലക്കിയതുകൊണ്ടുമാത്രം പൂർണഫലം കിട്ടില്ലെന്നാണ് വിലയിരുത്തൽ.

അഞ്ചുലിറ്ററിൽ താഴെ, കുടിവെള്ളം നൽകുന്ന പ്ലാസ്റ്റിക് കുപ്പികൾ, രണ്ടുലിറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികൾ, പ്ലാസ്റ്റിക് സ്‌ട്രോകൾ, പ്ലേറ്റ്, കുപ്പി, ഭക്ഷണംകൊണ്ടുവരുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, ബേക്കറികളിലെ ബോക്‌സുകൾ എന്നിവയാണ് കോടതി നിരോധിച്ചത്.

കാരിബാഗുകളടക്കം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സംസ്ഥാനത്ത് പൂർണമായും നിരോധിച്ചെങ്കിലും വിജയം കണ്ടില്ല. പരിശോധനയും പിഴയുമൊക്കെ ഉണ്ടായിട്ടും വ്യാപാരികളുടെ നിസ്സഹകരണവും പൂഴ്ത്തിവെക്കലും ജനങ്ങളുടെ നിഷേധസമീപനവുമാണ് കാരണം.

എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും നിരോധനം നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥതലത്തിൽ നിർദേശം ഉയരുന്നുണ്ട്. എന്നാൽ, ഇവിടെല്ലാം കുടിവെള്ളം നൽകുന്നതിന് ബദൽസൗകര്യം ഒരുക്കേണ്ടിവരും.

Trending :
facebook twitter