+

പോക്‌സോ കേസ് ; പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും 24 കുട്ടികളെ സിഡബ്ല്യൂസി മാറ്റി

അനാഥാലയ നടത്തിപ്പുകാരിയുടെ മകന്‍ അന്തേവാസിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്.

പോക്‌സോ കേസിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും സിഡബ്ല്യൂസി കുട്ടികളെ മാറ്റി. 24 കുട്ടികളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. അന്തേവാസിയായിരുന്ന പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണിയായെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികളെ മാറ്റിയത്.


അനാഥാലയ നടത്തിപ്പുകാരിയുടെ മകന്‍ അന്തേവാസിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായത് പ്രായപൂര്‍ത്തിയാകും മുന്‍പാണെന്നും, അത് മറച്ചുവയ്ക്കാന്‍ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയര്‍ന്നു. രേഖാമൂലം കിട്ടിയ പരാതി സിഡബ്ല്യൂസി പൊലീസിനു കൈമാറി.

പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയ അടൂര്‍ പൊലീസ് പോക്‌സോ കേസെടുത്തു. എന്നാല്‍ ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല. സ്ഥാപനത്തിനെതിരെ ഗൗരവമേറിയ പരാതിയും കേസും വന്നതോടെയാണ് അന്തേവാസികളായ കുട്ടികളെ ഏറ്റെടുത്ത് സുരക്ഷിതമായി മാറ്റാന്‍ സിഡബ്ല്യൂസി തീരുമാനിച്ചത്. 

facebook twitter