വീട്ടിലിരുന്ന് സ്പീഡ് പോസ്റ്റും പാഴ്‌സലും ബുക്ക് ചെയ്യാം

07:50 PM Jul 06, 2025 |


ഉദുമ :  ഇനി വീട്ടിലിരുന്ന് രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും പാഴ്സലും ബുക്ക് ചെയ്യാം. തപാൽവകുപ്പിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നുമാത്രം. ബുക്ക്‌ചെയ്ത് പണമടയ്ക്കുമ്പോഴേ ബന്ധപ്പെട്ട പോസ്റ്റ്മാന് സന്ദേശം ലഭിക്കും. പോസ്റ്റ്‌മാൻ വീട്ടിലെത്തി തപാൽ ഉരുപ്പടി ശേഖരിക്കും. ഇതുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ ഉടൻ തപാൽവകുപ്പിൽ നടപ്പാകും. നിലവിൽ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്‌വേർ മാറ്റി തപാൽവകുപ്പുതന്നെ വികസിപ്പിച്ച സോഫ്റ്റ്‌വേർ വരുന്നതോടെയാണിത് നടപ്പിലാവുക.


രജിസ്ട്രേഡ് തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരൻ കൈപ്പറ്റിയെന്നതിന്റെ തെളിവായി ഉൾപ്പെടുത്തുന്ന അക്നോളഡ്ജ്മെൻറ് കാർഡ്(മടക്ക രസീത്) പുതിയ പരിഷ്കാരത്തോടെ ഇല്ലാതാകും. പകരം 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി (പിഒഡി) നടപ്പാക്കും. നിലവിൽ സ്പീഡ് പോസ്റ്റിന് പിഒഡി ആണ് ഉപയോഗിക്കുന്നത്. ഇതിനിടെ ഒരു മണിയോർഡർ ഫോമിൽ അയക്കാവുന്ന തുക 5000-ത്തിൽനിന്ന്‌ പതിനായിരമായി ഉയർത്തിയിരുന്നു.

തപാൽ ഉരുപ്പടികൾ എത്തിയതായുള്ള സന്ദേശം മേൽവിലാസക്കാരനും കൈമാറിയതായുള്ള സന്ദേശം അയച്ചയാൾക്കും കൃത്യമായി കൈമാറാനുള്ള സംവിധാനവുമുണ്ട്. ഇതിനായി രണ്ടുപേരുടെയും മൊബൈൽ നമ്പർ ഇനിമുതൽ നിർബന്ധമാക്കും. തപാൽ ഉരുപ്പടികൾ വിതരണം ചെയ്തില്ലെങ്കിൽ ‘വീട്, ഗേറ്റ് അടച്ചിട്ടിരിക്കുന്നു’ തുടങ്ങിയ കാരണങ്ങൾ കാണിച്ചാൽ അതിന് തെളിവായി മേൽവിലാസക്കാരന്റെ അടഞ്ഞ വീടിന്റെ ഫോട്ടോ ഡെലിവറി സ്റ്റാഫ് അപ്‌ലോഡ് ചെയ്യണം. കടലാസിൽ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റിൽ സിഗ്നേച്ചർ സംവിധാനത്തിലേക്കും മാറും.

മേൽവിലാസക്കാരൻ ചുമതലപ്പെടുത്തിയ ആളാണ് ഉരുപ്പടി കൈപ്പറ്റുന്നതെങ്കിൽ ആ ആളിന്റെ ഫോട്ടോയെടുക്കുന്ന രീതിയും വൈകാതെ നടപ്പിൽ വരും. ബാർകോഡ് അടിസ്ഥാനമാക്കി സാധാരണ കത്തുകളുടെ സഞ്ചാരപാത കണ്ടെത്താനുള്ള (ട്രാക്കിങ്) സംവിധാനവും വരുന്നുണ്ട്. സ്പീഡ്, രജിസ്റ്റർ, പാഴ്സൽ, മണിയോർഡർ തുടങ്ങിയ തപാൽ ഉരുപ്പടികൾ ട്രാക്ക് ചെയ്ത് കണ്ടെത്താനുള്ള സംവിധാനം നിലവിൽ ഇന്ത്യാ പോസ്റ്റിന്റെ വെബ്സൈറ്റിലുണ്ട്.

ശ്രദ്ധ പാഴ്സലിൽ

ജൂൺ 30-ന് സംസ്ഥാനത്ത് 22 സ്വതന്ത്ര തപാൽവിതരണ കേന്ദ്രങ്ങൾ (ഐഡിസി) തുടങ്ങിയിട്ടുണ്ട്. സബ് ഓഫീസുകളിലും ഹെഡ് പോസ്റ്റ് ഓഫീസിലും ബ്രാഞ്ച് ഓഫീസുകളിലും തപാൽവിതരണം നടത്തുന്ന ജീവനക്കാരെല്ലാം ഒരുസ്ഥലത്ത് കേന്ദ്രീകരിച്ച് അവിടെനിന്ന്‌ തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്ന രീതിയാണിത്. വരുംനാളുകളിൽ പാഴ്സൽ വിതരണത്തിനാണ്‌ (ലോജിസ്റ്റിക് സർവീസ്) ഭാവിയെന്നതിനാൽ ആ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നടപടികളും വരുന്നുണ്ട്.