
കണ്ണൂർ : കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നു വീണ് താലയോലപറമ്പിലെ ബിന്ദുവെന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിരോധത്തിലായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് പിൻതുണയുമായി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ. അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്.
കൂടെയുള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോൾ കൂടെ നിൽക്കുകയെന്നത് ഓരോ കമ്യുണിസ്റ്റുകാരുടെയും കടമയാണെന്ന് പി.പി ദിവ്യ തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ബിന്ദുവിൻ്റെ മരണം പ്രതിപക്ഷം ആഘോഷിക്കുകയാണെന്നും പി.പി ദിവ്യകുറ്റപ്പെടുത്തി. വലതുപക്ഷ മാധ്യമങ്ങൾക്ക് കിട്ടിയ ഒരു ഇര മാത്രമാണ് കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി. ഇടതുഭരണത്തിൻ്റെ തുടർച്ചയിൽ അധികാരത്തിൻ്റെ ചെങ്കോൽ ഇനിയും കിട്ടുമോയെന്ന ആശങ്കയിലാണ് പ്രതിപക്ഷ പാർട്ടികൾ കോപ്രായ സമരങ്ങൾ നടത്തുന്നത്.
ഇതു ജനങ്ങൾ പുച്ഛിച്ചു തള്ളിക്കളഞ്ഞു. ചാണ്ടി ഉമ്മൻ്റെ അഭിനയത്തിന് ഓസ്കാറെങ്കിലും കൊടുക്കേണ്ടതാണ്. കെട്ടിടം തകർന്നു വീണ സ്ഥലത്തു നിന്ന് നടത്തിയ ചാണ്ടി ഷോ നിർത്തിവെച്ചു ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കരുതായിരുന്നോയെന്ന് ദിവ്യ ചോദിച്ചു.
യൂത്ത് കോൺഗ്രസ്പിരിച്ചെടുത്തെ മുണ്ട കൈയിലെ 30 വീടുകൾക്കുവേണ്ടിയുള്ള കോടികൾ മുക്കിയതിനെ കുറിച്ചു ആരും ചോദിക്കരുതെന്നും പി.പി ദിവ്യ പരിഹസിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം വീണു തകർന്ന ബിന്ദുവിൻ്റെ ദുരന്തം അത്യന്തം വേദനാജനകമാണ്. അവരുടെ കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് പി.പി ദിവ്യ പറഞ്ഞു.