
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത് വിഡ്ഡിത്തമായെന്ന വിലയിരുത്തലില്‍ പിവി അന്‍വര്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫില്‍ നിന്നും പുറത്തുചാടാനുള്ള ധൃതിയില്‍ മുന്‍പിന്‍ നോക്കാതെ അന്‍വര്‍ സ്ഥാനം വലിച്ചെറിയുകയായിരുന്നു.
2025 ജനുവരി 13-നാണ് അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടിഎംസി) ചേരാനും അതുവഴി അയോഗ്യത ഒഴിവാക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് രാജി. എന്നാല്‍, ഈ രാജി, ഇടതുപക്ഷവുമായുള്ള ബന്ധം വിച്ഛേദിച്ച് യുഡിഎഫിനോട് അടുക്കാനുള്ള ശ്രമമായും വിലയിരുത്തപ്പെട്ടു. യുഡിഎഫ് അദ്ദേഹത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാതിരുന്നതും, തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ സ്വാധീനം പരിമിതമായതും, അന്‍വറിന് തിരിച്ചടിയായി.
തന്റെ രാജി ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല, മറിച്ച് പിണറായി വിജയന്റെ ദുര്‍ഭരണത്തിനും അഴിമതിക്കും എതിരെ പ്രതിഷേധിക്കാനാണെന്ന് വ്യക്തമാക്കിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പരിഗണിച്ചപ്പോള്‍ അന്‍വര്‍ അതൃപ്തി പ്രകടിപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്.
പതിറ്റാണ്ടുകളായി വൈര്യമുള്ള ഷൗക്കത്ത് മത്സര രംഗത്ത് എത്തിയതോടെ യുഡിഎഫുമായി അകലുകയല്ലാതെ അന്‍വറിന് വേറെ വഴികളില്ല. എന്നാല്‍, തന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാണെന്നും, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണമെന്നും, താന്‍ ജനങ്ങള്‍ക്കായി സംസാരിച്ചതിന്റെ ഫലമായാണ് സാമ്പത്തികമായി തകര്‍ന്നതെന്നുമാണ് പ്രതികരിച്ചത്. ഈ പ്രസ്താവന, ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ യുക്തിരഹിതമാണെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ആയുധമായി. രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ വ്യക്തത ഇല്ലാത്തതും, യുഡിഎഫിലേക്കുള്ള പ്രവേശനം വൈകുന്നതിലുള്ള അതൃപ്തിയും, അന്‍വറിനെ പരിഹാസ്യനാക്കുന്നു.
നിലമ്പൂരില്‍ ആരു ജയിച്ചാലും അന്‍വര്‍ തോല്‍ക്കുമെന്നതാണ് സ്ഥിതി. ആര്യാടന്‍ ഷൗക്കത്ത് ജയിച്ചാല്‍ രാഷ്ട്രീയ ശത്രുവിന് എംഎല്‍എ സ്ഥാനം നല്‍കിയതുപോലെയാകും. എം സ്വരാജിനാണ് ജയമെങ്കില്‍ എന്തിന്റെ പേരിലാണ് രാജിവെച്ചത് അതിന്റെ പ്രാധാന്യവും ഇല്ലാതാകും. നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുമെന്ന അഭ്യൂഹമുണ്ടെങ്കിലും തന്റെ ജനപിന്തുണ അളക്കാന്‍ മുന്‍ എംഎല്‍എ തയ്യാറായേക്കില്ലെന്നാണ് വിലയിരുത്തല്‍.