കേരളത്തിൽ കഴിഞ്ഞ പത്ത് വർഷകാലത്തിനുള്ളിൽ ട്രാൻസ്ജെൻഡർ സഹോദരങ്ങളുടെ ദൃശ്യതയും സാന്നിധ്യവും വർധിപ്പിക്കാനും അവർക്കുള്ള സാമൂഹിക അംഗീകാരം വളർത്തിയെടുക്കാനും സാധിച്ചിട്ടുണ്ടെന്നും ഇന്ന് കേരളത്തിലെ ഒട്ടനവധി ട്രാൻസ് സഹോദരങ്ങൾ വിവിധ കർമ്മ മേഖലകളിൽ തിളക്കമാർന്ന വ്യക്തിമുദ്രകൾ പതിപ്പിച്ച് തലയുയർത്തിപ്പിടിച്ച് നിൽക്കുന്നു എന്നത് അഭിമാനകരമാണെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു. 'വർണ്ണപ്പകിട്ട്' ട്രാൻസ്ജെൻഡർ സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2014 ലെ നൽസ ജഡ്ജ്മെന്റ് സുപ്രീംകോടതി പുറപ്പെടുവിക്കുമ്പോൾ സമുഹത്തിലെ എല്ലാ കർമ്മ മേഖലകളിലും യാതൊരു വിധത്തിലുള്ള വിവേചനങ്ങളും അസമത്വങ്ങളും അനീതികളും കൂടാതെ കടന്നുവരാനും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാനുമുള്ള ട്രാൻസ് സഹോദരങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വളരെ സമർത്ഥമായിട്ടാണ് ആ വിധിയിൽ പരാമർശിച്ചിട്ടുള്ളത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിൽ അധിഷ്ഠിതമായിട്ടുള്ള വിശകലനത്തിന്റെ പശ്ചാത്തലത്തിലാണ് മൗലികാവകാശങ്ങളുടെ ഭാഗമായി എല്ലാ മേഖലകളിലും സ്വതന്ത്രമായി, അന്തസ്സോടെ ഇടപെടാനുള്ള ട്രാൻസ് സഹോദരങ്ങളുടെ അവകാശം സുപ്രീംകോടതി അടിവരയിട്ട് സൂചിപ്പിച്ചത്. അതിനുശേഷം ട്രാൻസ് പോളിസി അംഗീകരിച്ചുകൊണ്ട് ട്രാൻസ് സഹോദരങ്ങൾക്ക് ആയിട്ടുള്ള വിവിധ പദ്ധതികൾ സംസ്ഥാന സാമൂഹ്യനീതീ വകുപ്പ് മുന്നോട്ട് വച്ചുവെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീ/ പുരുഷൻ, ആണത്തം/ പെണ്ണത്തം തുടങ്ങിയ ദ്വന്ദാത്മക സമീപനത്തിനെ ഉല്ലംഘിക്കുന്ന സാധ്യതകൾ ഉണ്ടെന്ന് മനസിലാക്കാൻ ഇപ്പോഴും നമ്മുടെ പൊതുസമൂഹത്തിൽ ഒരു വിഭാഗം മനുഷ്യർ മടിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്. പക്ഷെ ഈ ധാരണകൾ തിരുത്താൻ കഴിഞ്ഞ പത്ത് വർഷകാലത്തെ പ്രവർത്തനങ്ങൾകൊണ്ട് സംസ്ഥാന സർക്കാറിനു നല്ല നിലയിൽ സാധിച്ചിട്ടുണ്ട്.
ലിംഗസ്വത്വം സംബന്ധിച്ച ഇളക്കമില്ലാതെ കിടന്നിരുന്ന പരമ്പരാഗത ധാരണകളെ ട്രാൻസ് സഹോദരങ്ങൾ തച്ചുടച്ചത് സമൂഹത്തിലെ വേതനകളും യാതനകളും അനുഭവിക്കുന്ന സ്ത്രീ സമൂഹത്തിനും വലിയ അളവിൽ അനുഗ്രഹമായിട്ടുണ്ട്. നീതിയുക്തമായിട്ടുള്ള ഒരു സമൂഹസൃഷ്ടിയുടെ ഭാഗമായിട്ട് അടിയന്തരമായി നമ്മൾ അഭിസംബോധന ചെയ്യേണ്ട ഒന്നാണ് ട്രാൻസ് സഹോദരങ്ങളുടെ സമ്പൂർണമായിട്ടുള്ള ശാക്തീകരണവും പുനരധിവാസവും സാമൂഹികമായ ഉൾച്ചേർക്കലും എന്നുള്ള കാഴ്ചപ്പാട് സാമൂഹ്യനീതി വകുപ്പിനുണ്ട്. ‘മഴവില്ല്’ എന്ന സമഗ്ര പദ്ധതിയുടെ ഭാഗമായിട്ടും മറ്റ് അനേകം പദ്ധതിയുടെ ഭാഗമായിട്ടും വിദ്യാഭ്യാസം, താത്കാലിക താമസസൗകര്യം, നൈപുണ്യവികസനം, തൊഴിൽ ആഭിമുഖ്യ വികസന പരിപാടികൾ തുടങ്ങിയവയെല്ലാം ഇന്ന് സാമൂഹ്യനീതി വകുപ്പിൽ നിന്ന് ലഭ്യമാണ്.
ഈ വർഷത്തെ സുപ്രധാനമായിട്ടുള്ള ഒരു പദ്ധതിയായി കണ്ടിട്ടുള്ളത് നമ്മുടെ സമൂഹത്തിലെ ട്രാൻസ് സഹോദരങ്ങൾക്ക് കുടുംബത്തിൽ നിന്നൊക്കെ പുറംതള്ളപ്പെട്ടു പോകുന്ന അവസരത്തിൽ താമസിക്കുന്നതിനുള്ള ഭദ്രമായ വീടുകൾ ഉണ്ടാകണമെന്നുള്ളതാണ്. ഇയൊരു പ്രശ്നം കൂടി ഏറ്റെടുത്തുകൊണ്ടാണ് സാമൂഹ്യനീതി വകുപ്പ് ഇനിയുള്ള ഘട്ടത്തിൽ പ്രവർത്തിക്കുക.
പ്രതിസന്ധികളിൽ പതറിനിൽകാതെ സാമുഹ്യനീതി വകുപ്പിൽനിന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തി ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള കരുത്ത് ആർജിക്കണം. ഏതെങ്കിലും വിധത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായാൽ സോഷ്യൽ ജസ്റ്റിസ് ഓഫീസറുമായിട്ട് ബന്ധപ്പെടണം. അതിലൂടെ പ്രശ്നപരിഹാരത്തിനുള്ള മാർഗം കിട്ടിയില്ലെങ്കിൽ തങ്ങളെ യാതൊരു ഔപചാരികതകളും ഇല്ലാതെ സമീപിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.
വിവിധ ജില്ലകളിൽ നിന്നും എത്തിചേർന്ന ട്രാൻസ്ജെന്റർ വ്യക്തികൾ വേദിയിൽ ഭരതനാട്യം, കുച്ചിപ്പുടി, തിരുവാതിര, സംഘനൃത്തം തുടങ്ങിയ നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടിയാണ് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാവർഷവും 'വർണ്ണപ്പകിട്ട്' സംഘടിപ്പിക്കുന്നത്. 'നമ്മളിൽ ഞങ്ങളുമുണ്ട്' എന്നതായിരുന്നു കലോത്സവത്തിന്റെ ടാഗ് ലൈൻ.
സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ് സി കെ, സാമൂഹ്യനീതി വകുപ്പ് അഡിഷണൽ ഡയറക്ടർ ജലജ എസ്, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ ശ്യാമ എസ് പ്രഭ, ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് കമ്മിറ്റി മെമ്പർമാരായ ശ്രീമയി എസ് എൽ, അസ്മ, നക്ഷത്ര എ സി, ജാൻവിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.