
ഡൽഹി: വോട്ടെടുപ്പ് ദിവസത്തെ വോട്ടിങ് വീഡിയോകൾ 45 ദിവസത്തിന് ശേഷം ഡിലീറ്റ് ചെയ്യണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മറുപടി നൽകാൻ ബാധ്യസ്ഥരായവർ തെളിവുകൾ നശിപ്പിക്കുന്നു എന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം നശിപ്പിക്കാൻ കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
മെയ് 30-ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കമ്മീഷൻ അയച്ച കത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമർശം. മത്സരാർത്ഥികളല്ലാത്തവർ പ്രത്യേകം കട്ട് ചെയ്തെടുത്തും സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയും ദൃശ്യങ്ങൾ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം നശിപ്പിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്.