+

വെല്ലുവിളിച്ച് ഒടുവില്‍ നാണക്കേടാകുമോ? പകല്‍ പോസ്റ്റിട്ട് രാത്രിയില്‍ അന്‍വറുമായി രഹസ്യ കൂടിക്കാഴ്ചയ്‌ക്കെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കോണ്‍ഗ്രസ് പാളയത്തില്‍ അങ്കലാപ്പുണ്ടായെന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയ.

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കോണ്‍ഗ്രസ് പാളയത്തില്‍ അങ്കലാപ്പുണ്ടായെന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയ. സ്വരാജിന്റെ വരവ് യുഡിഎഫിന്റെ ജയസാധ്യത കുറക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ടെന്ന് അവരുടെ പരാമര്‍ശങ്ങളിലും സൂചിപ്പിക്കുന്നു.

സ്വരാജിനെ നിലമ്പൂരില്‍ മത്സരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിച്ചിരുന്നു. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുവേണ്ടി ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു രാഹുലിന്റെ വെല്ലുവിളി. സ്വരാജ് എത്തില്ലെന്നും മണ്ഡലത്തില്‍ രണ്ടാംനിരക്കാരായ നേതാക്കള്‍ മത്സരിക്കുമെന്നുമായിരുന്നു രാഹുലിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ യുഡിഎഫിനകത്ത് ആശയക്കുഴപ്പം വ്യക്തമാണ്.

സ്വരാജിന്റെ വരവ് ഇടതുമുന്നണി ആഘോഷമാക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറുമായി രാത്രി രഹസ്യകൂടിക്കാഴ്ചയ്‌ക്കെത്തിയത് മണ്ഡലത്തിലെ യുഡിഎഫ് ആശങ്ക അടിവരയിടുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്‍വറിനെ യു.ഡി.എഫുമായി സഹകരിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാഹുലിന്റെ കൂടിക്കാഴ്ച. സി.പി.എമ്മിനെയും പിണറായി വിജയന്റെ നേതൃത്വത്തെയും തോല്‍പ്പിക്കാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന് രാഹുല്‍ അന്‍വര്‍നോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

അന്‍വര്‍ ആദ്യം യു.ഡി.എഫില്‍ ചേരില്ലെന്നും മത്സരിക്കില്ലെന്നും പറഞ്ഞിരുന്നെങ്കിലും, പിന്നീട് മത്സരിക്കുന്ന കാര്യം ആലോചിക്കുന്നതായി സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍, രാഹുലിന്റെ സന്ദര്‍ശനം അന്‍വറിനെ അനുനയിപ്പിക്കാനും യു.ഡി.എഫിന്റെ പിന്തുണ ഉറപ്പാക്കാനുമുള്ള ശ്രമമായിരുന്നു. എന്നാല്‍, കൂടിക്കാഴ്ച എം സ്വരാജിന്റെ സ്വാധീനം മൂലമാണെന്ന പരിഹാസം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.

അന്‍വര്‍ മത്സരിച്ചാല്‍ തങ്ങളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും ഇടതുമുന്നണിക്കാണ് ദോഷമുണ്ടാക്കുകയെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് രാഹുലിന്റെ സന്ദര്‍ശനം എന്നതാണ് രസകരം.

പാതിരാത്രി തലയില്‍ മുണ്ടിട്ട്, അന്‍വറിന്റെ കാല് പിടിക്കാന്‍ പോയതാണോ, പകല്‍ ഫേസ്ബുക്കിലിരുന്ന് തള്ളും രാത്രിയില്‍ സങ്കി -സുടാപ്പികളുടെ വീട്ടില്‍, വെല്ലുവിളിയാണ് സാറേ ഇവന്റെ മെയിന്‍, അന്‍വറിന്റെ വസതിയില്‍ കാല് പിടിക്കാന്‍ എത്തിച്ച ഭയപ്പാടിന്റെ പേരാണ് എം സ്വരാജ്, രാഹുല്‍ പോയത് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാന്‍, പകല്‍ ഗീര്‍വാണം. രാത്രി കാലുപിടുത്തം, എന്നിങ്ങനെ പോകുന്നു രാഹുലിനെതിരായ ട്രോളുകള്‍. 

facebook twitter