മുംബൈ: അത്യാഹിതങ്ങൾ ഉണ്ടായാൽ നേരിടാൻ മധ്യറെയിൽവേ സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിച്ചു തുടങ്ങി. മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസം ഒരുപാനിക് ബട്ടൺ സ്ഥാപിച്ചു. മധ്യറെയിൽവേയുടെ മെയിൻ, ഹാർബർ ലൈനുകളിലെ 117 റെയിൽവേ സ്റ്റേഷനുകളുടെ ഇരുവശത്തും പരീക്ഷണാടിസ്ഥാനത്തിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.
അപകടങ്ങൾ, ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ യാത്രക്കാർക്ക് റെയിൽവേ ജീവനക്കാർ, റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്), കൺട്രോൾ റൂമുകൾ എന്നിവയെ വിവരം അറിയിക്കാൻ ഇത് സഹായിക്കുമെന്ന് റെയിൽവേ പറയുന്നു.
2023-ൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നതാണ്. എന്നാൽ നടപടികൾ മുന്നോട്ടുപോയില്ല. ജൂൺ ഒൻപതിന് മുംബ്രയിൽ നടന്ന ലോക്കൽ ട്രെയിൻ ദുരന്തത്തെത്തുടർന്ന് ഇപ്പോൾ ഇത് നടപ്പാക്കാനാണ് റെയിൽവേയുടെ തീരുമാനം. മധ്യറെയിൽവേയുടെ പ്രധാന തുറമുഖപാതകളിൽ റെയിൽ ടെൽകോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് (ആർസിഐഎൽ) പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മധ്യറെയിൽവേ വക്താവ് പറഞ്ഞു. ബൈക്കുള, ചിഞ്ച്പോക്ലി, കറിറോഡ്, മുളുണ്ട്, ഡോക്ക്‌യാർഡ് റോഡ്, കോട്ടൺ ഗ്രീൻ എന്നിവ പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുള്ള ചില സ്റ്റേഷനുകളാണെന്ന് റെയിൽവേ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, റെയിൽവേ സംരക്ഷണ സേനയെ (ആർപിഎഫ്) വേഗത്തിൽ വിവരം അറിയിക്കാൻ കഴിയുന്നതരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു യാത്രക്കാരൻ പാനിക് ബട്ടൺ അമർത്തുമ്പോൾ, ആർപിഎഫ് കൺട്രോൾ റൂമിലേക്കും സ്റ്റേഷൻ ജീവനക്കാർക്കും ഒരു അലേർട്ട് അയയ്ക്കും. കൂടാതെ സിസിടിവി ദൃശ്യങ്ങൾ വഴി അവർക്ക് സാഹചര്യം വിലയിരുത്തി ഉടനടി സഹായം നൽകാനോ ആവശ്യമായ നടപടി സ്വീകരിക്കാനോ കഴിയുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.
ഈ സൗകര്യം ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെങ്കിലും ട്രെയിനുകൾക്കുള്ളിലെ അലാറം ചെയിൻ സംവിധാനത്തിന് സമാനമാണിതെന്ന് റെയിൽവേ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ട്രെയിൻ കോച്ചുകളിൽനിന്ന് വ്യത്യസ്തമായി, എല്ലാ റെയിൽവേ സ്റ്റേഷനുകളിലും എല്ലാഭാഗങ്ങളിലും സിസിടിവികൾ പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ ഏത് പ്രവർത്തനവും നിരീക്ഷിക്കപ്പെടുമെന്നും അധികൃതർ പറഞ്ഞു.