പട്ടികജാതിക്കാര്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും അത്തരമൊരു പരാമര്‍ശം അടൂരില്‍ നിന്നും ഉണ്ടാകരുതായിരുന്നു : രമേശ് ചെന്നിത്തല

09:11 PM Aug 04, 2025 |


തിരുവനന്തപുരം: പട്ടികജാതിക്കാര്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും അത്തരമൊരു പരാമര്‍ശം അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള ഒരാളില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നുവെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പിന്നാക്കക്കാരെയും സ്ത്രീകളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും, സമസ്ത തൊഴില്‍ മേഖലയിലേക്കും,  കൈപിടിച്ചുയര്‍ത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പുരോഗതിയെ ദുര്‍ബലപ്പെടുത്താനെ ഉതകൂ. അദ്ദേഹം ഈ ഇക്കാര്യം തിരിച്ചറിഞ്ഞ് പരാമര്‍ശം പിന്‍വലിക്കും എന്നാണ് താന്‍ കരുതുന്നത് - രമേശ് ചെന്നിത്തല പറഞ്ഞു.

സമൂഹത്തില്‍ രൂഢമൂലമായ ചില വിശ്വാസങ്ങളെ ജാതി, ആണധികാര ചിന്തകളെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള നിലപാടാണിത്. അത് അദ്ദേഹം മനപൂര്‍വം പറഞ്ഞതല്ല എന്നു വിശ്വസിക്കുന്നു. അവസരം കിട്ടാത്തതു കൊണ്ടു തഴയപ്പെടുന്നവരെ കൈപിടിച്ചു കൊണ്ടുമുന്നോട്ടു വരാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ അത്തരം ശ്രമങ്ങളെ തടയിടുന്ന തരത്തില്‍ കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കരുത് - ചെന്നിത്തല വ്യക്തമാക്കി