ഉത്തർപ്രദേശിൽ ഏറ്റുമുട്ടലിനിടെ ബലാത്സംഗക്കേസ് പ്രതിയെ വെടിവെച്ച് കൊന്ന് പോലീസ്

07:10 PM Oct 14, 2025 | Neha Nair

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊടുംകുറ്റവാളിയും ബലാത്സംഗക്കേസ് പ്രതിയുമായ ഷെഹ്‌സാദ് വെടിയേറ്റ് മരിച്ചു. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു. തിരിച്ചുള്ള വെടിവെപ്പിലാണ് ഷെഹ്‌സാദ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.

സരൂർപൂർ സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ബലാത്സംഗം, കൊള്ള, കൊലപാതകശ്രമം എന്നിവയുൾപ്പെടെ ഏഴ് കേസുകളിൽ പ്രതിയാണ് ഷെഹ്‌സാദ്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ മുമ്പ് അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മോചിതനായ ശേഷം ഏഴ് വയസ്സുള്ള ഒരു പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഇയാളെ അറസ്റ്റ് ചെയ്യുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്ന് മീററ്റ് എസ്എസ്പി വിപിൻ ടാഡ പറഞ്ഞു.

ഏറ്റുമുട്ടലിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ഒരു പിസ്റ്റളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തു. ഷെഹ്‌സാദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.