തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ച കേസിൽ നെടുമങ്ങാട് സ്വദേശി ഷഫീക്കിന് 21 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ച് കോടതി. ഒറ്റയ്ക്കാണ് താമസം എന്ന് മനസിലാക്കിയ പ്രതി രാത്രി വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ അപഹരിക്കുകയും ചെയ്തുവെന്നാണ് കേസ്.2017 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്‌ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്. വൃദ്ധ
ആഭരണപ്പെട്ടിയിൽ നിന്ന് ലഭിച്ച വിരലടയാളം പ്രതിയുടേതായി ഫോറൻസിക് വിഭാഗം സൂക്ഷിച്ചിരുന്ന വിരലടയാളവുമായി ഒത്തുനോക്കിയതോടെയാണ് ഷഫീഖ് വലയിലായത്. പിന്നീട് തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാർ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കിയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞതും കേസിൽ വളരെ വിലപ്പെട്ട തെളിവായി.
രാത്രി പൂർണമായും ഇരുട്ടിൽ നടന്ന സംഭവമായതിനാൽ വൃദ്ധയ്ക്ക് പ്രതിയെ നേരിട്ട് തിരിച്ചറിയാനായിരുന്നില്ല. പൂർണമായും സാഹചര്യ തെളിവിനെ അടിസ്ഥാനപ്പെടുത്തിയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. കേസിൽ ജാമ്യം എടുത്ത ശേഷം ഷഫീഖ് വീണ്ടും മോഷണം ഉൾപ്പടെ നടത്തിയതും വാദിഭാഗത്തിന് അനുകൂലമായി. വലിയതുറ പൊലീസ് ഇൻസ്പെക്‌റായിരുന്ന കെ ബി മനോജ്‌കുമാർ, വി അശോകകുമാർ എന്നിവർ അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ്, അഭിഭാഷകയായ വി സി ബിന്ദു എന്നിവർ ഹാജരായി.