
കണ്ണൂർ: കായലോട് പറമ്പായി ചേരിക്കല്ലിൽഎസ് ഡി. പി. ഐ ക്കാർ നടത്തിയ ആൾക്കൂട്ട സദാചാര വിചാരണയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പിടിയിലാകാനുള്ള രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നെന്ന് പൊലീസ്. കേസിലെ നാലാം പ്രതി സുനീർ, അഞ്ചാം പ്രതി സക്കറിയ എന്നിവരാണ് രാജ്യം വിട്ടത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പിണറായി പൊലീസ് ഇവരുടെ വീടുകളിൽ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.
പ്രതികൾവിദേശത്ത് കടന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും എവിടെക്കാണ് പോയത് എന്നതിൽ കൃത്യമായ ധാരണയില്ല. അതിനാൽ ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് ഉടൻ പുറത്തിറക്കും. യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മയ്യിൽ സ്വദേശിയായ ആൺസുഹൃത്ത് പൊലീസിന് വിശദമായ മൊഴി നൽകിയിരുന്നു. മൊഴിയുടെയും, ആൺ സുഹൃത്തിന്റെ പരാതിയുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പേരെ പ്രതിചേർത്തു കൊണ്ട് പൊലീസ് കേസെടുത്തത്.
പ്രതികൾക്കായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഇവർ വിദേശത്തേക്ക് മുങ്ങുകയായിരുന്നുവെന്നാണ് വിവരം. തലശേരി എഎസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.