റിപ്പോ നിരക്ക് കുറച്ച് ആർ.ബി.ഐ

07:02 PM Jun 06, 2025 | Neha Nair

ന്യൂഡൽഹി: സാമ്പത്തിക വർഷത്തെ രണ്ടാമത്തെ പണനയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോയിൽ അര ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി. റിപ്പോ നിരക്ക് താഴ്ന്നതോടെ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കാർഷിക വായ്പകളുടെ പലിശയും ആനുപാതികമായി കുറയും. രാജ്യത്തിന്റെ വളർച്ചക്ക് കരുത്തുപകരുന്നതാണ് പുതിയ പണ വായ്പ നയ പ്രഖ്യാപനം.

കഴിഞ്ഞ രണ്ട് ധന നയങ്ങളിലും റിപ്പോ നിരക്ക് റിസർവ് ബാങ്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. ഇതോടെ മൂന്ന് ധന നയങ്ങളിലായി കുറച്ച റിപ്പോ നിരക്ക് 100 ശതമാനമായി. നാണയപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ താഴ്ന്ന നിരക്കിലെത്തിയതും ആഭ്യന്തര മൊത്തം ഉൽപാദനത്തിലെ വളർച്ച 6.5 ശതമാനമായി ചുരുങ്ങിയതുമാണ് പലിശ കുറക്കുന്നതിന് അനുകൂലമായത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അദ്ധ്യക്ഷത വഹിച്ച മൂന്നാമത്തെ ധന അവലോകന യോഗത്തിലാണ് മുഖ്യ പലിശനിരക്കിൽ അര ശതമാനത്തിന്റെ കുറവ് വരുത്തിയത്. റിയൽ എസ്റ്റേറ്റ്, വാഹന, കൺസ്യൂമർ ഉത്പന്ന വിപണികളിലെ തളർച്ച മറികടക്കാനാണ് പലിശ കുറച്ചത്. ഇതിലൂടെ വിപണിയിൽ പണ ലഭ്യത വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നു. ഏപ്രിലിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറു വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ 3.16 ശതമാനത്തിലെത്തിയിരുന്നു.

Trending :