+

ബെം​ഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ആർസിബി

ഐപിഎൽ കിരീടവിജയം ആഘോഷിക്കുന്നതിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു.

ബെംഗളൂരു: ഐപിഎൽ കിരീടവിജയം ആഘോഷിക്കുന്നതിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. മരിച്ച 11 പേരുടെ കുടുംബാംഗങ്ങൾക്കും 10 ലക്ഷം രൂപ നൽകുമെന്ന് ആർസിബി അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ടീം ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവം വളരെയധികം ദുഃഖവും വേദനയും ഉണ്ടാക്കിയതായി ആർസിബി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

മരണപ്പെട്ട പതിനൊന്ന് പേരുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി ‘ആർസിബി കെയേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഒരു ഫണ്ട് രൂപീകരിക്കുന്നതായും ടീം അറിയിച്ചു. ഇന്നലെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകരിൽ 11 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 33 പേർക്ക് പരിക്കേറ്റു. കന്നിക്കിരീടം സ്വന്തമാക്കിയ ആർസിബി താരങ്ങളെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്ത് തടിച്ചുകൂടിയത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ വിധാൻ സൗധയിലേക്കാണ് വിരാട് കോഹ്‌ലിയും സഹതാരങ്ങളും ആദ്യമെത്തിയത്. സംസ്ഥാന സർക്കാരിന്റെ സ്വീകരണമായിരുന്നു അവിടെ. വിധാൻ സൗധയിൽ നിന്ന് താരങ്ങൾ സമീപത്തുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനിരിക്കെയാണ് സ്റ്റേഡിയത്തിന്റെ കവാടത്തിന് മുന്നിൽ തിക്കും തിരക്കുമുണ്ടായത്. തിരക്കിനിടയിൽ പലരും കുഴഞ്ഞുവീണു. ഇവർക്ക് മുകളിലേക്ക് കൂടുതൽ ആളുകൾ വീണതോടെ സ്ഥിതി ഗുരുതരമായി. പരിക്കേറ്റവരെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് ആശുപത്രികളിലേക്ക് മാറ്റിയത്.

facebook twitter