ബെംഗളൂരു; ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. 33 പേർക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ട്. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ ചടങ്ങിൽ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് അപകടത്തിനു കാരണം.
ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണം ഒരുക്കിയത്. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാവിലെ മുതൽ സ്ത്രീകളും കുട്ടികളുമടക്കം വൻതോതിൽ ആരാധകരെത്തിയിരുന്നു. ടീം എത്തുമെന്ന് അറിയിപ്പുണ്ടായതോടെ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലടക്കം വലിയ തിരക്കിൽപെട്ട് പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. 5000 പൊലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും അത് പര്യാപ്തമായിരുന്നില്ലെന്നാണ് ആരോപണം. സുരക്ഷാ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് മാധ്യമ പ്രവർത്തകർ അടക്കം കർണാടക ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നയാണ് വിവരം.
ടീമിന്റെ വിക്ടറി പരേഡ് സംബന്ധിച്ചും രാവിലെ ആശയക്കുഴപ്പമുണ്ടായിരുന്നു. താരങ്ങളെ തുറന്ന ബസിൽ സ്റ്റേഡിയത്തിലേക്കെത്തിച്ച് വിക്ടറി പരേഡ് നടത്തുമെന്ന് കെസിഎ രാവിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാൽ, വൻ ജനക്കൂട്ടമുണ്ടാകുമെന്നും ഇതു നടത്താനാകില്ലെന്നും പൊലീസ് പിന്നീട് വാർത്താക്കുറിപ്പ് ഇറക്കി. പക്ഷേ പരേഡ് നടത്താമെന്ന നിലപാടിലായിരുന്നു കെസിബിയും ആർസിബിയും. സ്റ്റേഡിയത്തിൽ ടീമിന്റെ വിജയാഘോഷം നടക്കുന്നതിനിടെയായിരുന്നു പുറത്ത് അപകടമുണ്ടായത്. അതുകൊണ്ട് തുറന്ന ബസിലെ വിക്ടറി പരേഡ് വേണ്ടെന്നു വയ്ക്കുകയായിരുന്നു.