തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സുരക്ഷ ശക്തമാക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ്‌സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത് ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ നഗരത്തിലെ പ്രധാന പ്രദേശങ്ങളും നോ ഡ്രോൺ സോൺ ആയി പ്രഖ്യാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
റെഡ് സോൺ മേഖലകളിൽ ഒരു കാരണവശാലും ഡ്രോൺ പറത്താൻ പാടുള്ളതല്ല. മറ്റു മേഖലകളിൽ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ ഡ്രോൺ പറത്താൻ പാടുള്ളൂ. ഇത്തരത്തിൽ അനുമതി ഇല്ലാത്ത ഡ്രോൺ പറത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.
ഡ്രോൺ നിരോധനം പ്രഖ്യാപിച്ചിരിക്കുന്ന പ്രധാന കേന്ദ്രങ്ങൾ:
രാജ് ഭവൻ, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾ, പ്രതിപക്ഷ നേതാവിന്റെ വസതി, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, വിഴിഞ്ഞം ഹാർബർ, വി എസ് എസ് സി/ ഐഎസ്ആർഒ തുമ്പ, ഐഎസ്ആർഒ ഇന്റർനാഷണൽ സിസ്റ്റം യൂണിറ്റ് വട്ടിയൂർക്കാവ്, എൽ.പി.എസ്.സി/ഐഎസ്ആർഒ വലിയമല, തിരുവനന്തപുരം ഡൊമെസ്റ്റിക് ഇന്റർനാഷണൽ എയർപോർട്ട്, സതേൺ എയർ കമാൻഡ് ആക്കുളം, റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്‌നോപാർക്ക് ഫേസ് ഒന്ന് രണ്ട് മൂന്ന്, റഡാർ സ്റ്റേഷൻ മൂക്കുന്നിമല, തമ്പാനൂർ ബസ് സ്റ്റാൻഡ്, മിലിറ്ററി ക്യാമ്പ് പാങ്ങോട്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ജഗതി, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, പോലീസ് ഹെഡ്ക്വാർട്ടേഴ്സ് തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ യാതൊരു കാരണവശാലും ഡ്രോണുകൾ പറത്താൻ പാടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.