
കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജയിൽ സൂപ്രണ്ട് ഇൻഫോപാർക്ക് പൊലീസിന് പരാതി നൽകി. അനുമതിയില്ലാതെയാണ് റീൽസ് ചിത്രീകരണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥന്റെ വിരുന്നിന് വന്ന ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് റീൽസ് ചിത്രീകരിച്ചത്. ഇതിനെതിരെ വിമർശനം ഉയർന്ന സംഭവത്തിൽ ജയിൽ അധികൃതർക്ക് വീഴ്ച പറ്റി എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവർ സന്ദർശക രജിസ്റ്ററിൽ അവരുടെ പേര് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മേൽവിലാസം നൽകിയിരുന്നില്ല.
എത്തിയവർ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്ന് അറിയില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം. വിരമിച്ച ഉദ്യോഗസ്ഥന്റെ ക്ഷണപ്രകാരമാണ് ഇവർ എത്തിയത് എന്നും ഉദ്യോഗസ്ഥൻ തോമസ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും സൂപ്രണ്ട് വിശദീകരിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള മൂന്ന് പേർക്കാണ് ജില്ലാ ജയിലിൽ വിരുന്നൊരുക്കിയത്.