ന്യൂഡൽഹി: രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശനും നടി പവിത്ര ഗൗഡക്കും നൽകിയ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. കർണാടക ഹൈകോടതി നൽകിയ ജാമ്യമാണ് റദ്ദാക്കിയത്. ഇരുവർക്കുമൊപ്പം മറ്റ് അഞ്ചുപേരുടെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്.
ജസ്റ്റിസ് പാർദിവാല, ആർ.മഹാദേവൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. കർണാടക ഹൈകോടതി ഉത്തവിനെതിരെയാണ് സുപ്രീംകോടതിയിൽ ഹരജിയെത്തിയത്. യാന്ത്രികമായ അധികാരപ്രയോഗത്തെയാണ് ഹൈകോടതി ഉത്തരവ് കാണിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അതുവഴി വിചാരണ അട്ടമറിക്കാനും സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
എത്ര ഉന്നതനായാലും അയാൾ നിയമത്തിന് മുകളിലല്ല. ദർശനും കൂട്ടാളികൾക്കും ജയിലിൽ പ്രത്യേക പരിഗണന നൽകുന്നതിനേയും കോടതി വിമർശിച്ചു. ദർശന് ഫൈവ് സ്റ്റാർ പരിഗണന ലഭിക്കുന്നുണ്ടെന്ന് വിവരമുണ്ട്. ഈ സംഭവത്തിൽ സുപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ദർശന്റെ ആരാധകനായ രേണുക സ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപക്കൊപ്പമാണ് നടി പവിത്ര ഗൗഡയും അറസ്റ്റിലായിരുന്നു. കൊലപാതകത്തിന് ദർശനെ നിർബന്ധിച്ചത് പവിത്രയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ദർശന്റെ കടുത്ത ആരാധകനാണ് കൊല്ലപ്പെട്ട രേണുക സ്വാമി. ദർശന്റെയും ഭാര്യ വിജയലക്ഷ്മിയും ജീവിതത്തിൽ വിള്ളലുണ്ടാക്കാൻ പവിത്ര ഗൗഡ ശ്രമിക്കുകയാണെന്നാരോപിച്ച് പവിത്രയുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ രേണുകസ്വാമി സന്ദേശം അയച്ചിരുന്നു. പവിത്രയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തതാണ് രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും പവിത്രയയെയും പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ് ചെയ്ത പരാമർശങ്ങൾ പവിത്ര ദർശനെ കാണിക്കുകയും യുവാവിനെ വകവരുത്താൻ ഇയാളെ നിർബന്ധിക്കുകയുമായിരുന്നു.
തുടർന്ന് ജൂൺ 8ന് ദർശൻ ഏർപ്പെടുത്തിയ സംഘം രേണുകാസ്വാമിയെ ചിത്രദുർഗ എന്ന സ്ഥലത്ത് നിന്ന് നടനെ പരിചയപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് വണ്ടിയിൽ കയറ്റി. ബെംഗളൂരുവിൽ ആർആർ നഗറിലെ ഒരു ഷെഡിലെത്തിച്ച യുവാവിനെ കാണാൻ പിന്നീട് ദർശനും പവിത്രയുമെത്തി. തുടർന്നായിരുന്നു മർദനപരമ്പര. രേണുകാസ്വാമിയെ തല്ലിച്ചതയ്ക്കുന്നതിനും ഇലക്ട്രിക് ഷോക്കുകൾ നൽകുന്നതിനുമെല്ലാം ദർശനും പവിത്രയും നേതൃത്വം നൽകിയെന്നാണ് പൊലീസ് പറയുന്നത്.