ശബരിമല : പുല്ലുമേട് കാനനപാതവഴി വെർച്ചൽ ക്യൂ , സ്പോട്ട് ബുക്കിംഗ് വഴിയല്ലാതെ സന്നിധാനത്തേക്ക് വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കാട്ടി സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നല്കി. വണ്ടിപ്പെരിയാർ - സത്രം പുല്ലുമേട് കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് അപകട സാധ്യത മുൻകൂട്ടി കണ്ട് റിപ്പോർട്ട് നല്കിയത്.
ഇപ്പോൾ ഉച്ചയ്ക്ക് 12 മണി വരെയാണ് തീർത്ഥാടകർക്ക് ഇതുവഴി പ്രവേശനം. എന്നാൽ വെർച്ച്വൽ പാസോ സ്പോട്ട് ബുക്കിംഗോ ഇല്ലാതെ ട്രക്കിംഗ് പാതയിലൂടെ തീർത്ഥാടകരെ കടത്തിവിടാൻ പോലീസ് നിർബന്ധിതരാകുന്നുണ്ട്. ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ മണ്ഡലപൂജ, മകരവിളക്ക് സമയത്ത് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കർശന നടപടികൾ സ്വീകരിക്കാൻ പോലീസിനും വനംവകുപ്പിനും നിർദ്ദേശം നല്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.