ജാർഖണ്ഡ് : ദുംക ജില്ലയിൂല മസാലിയയിൽ, യൂനിഫോം ധരിച്ച് മുഖംമൂടി വെച്ച കൊള്ളക്കാർ വീട്ടിൽ അതിക്രമിച്ച് കയറി 5 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കൊള്ളയടിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസുകാരായി വേഷംമാറി കവർച്ചക്കാർ വാതിൽ തുറന്ന് കൊള്ളയടിച്ചതായി സ്ത്രീ പറഞ്ഞു. മസാലിയ പ്രദേശത്ത് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ദുംക ജില്ലയിലെ മസാലിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പട്നാപൂർ ഗ്രാമത്തിൽ സ്കോർപിയോ കാറിലാണ് മുഖംമൂടി ധരിച്ച പത്തോളം വരുന്ന പൊലീസ് യൂനിഫോം ധരിച്ച കൊള്ളക്കാർ സീമ ഗൊരായിയെ സ്പ്രേ ഉപയോഗിച്ച് ബോധരഹിതയാക്കിയ ശേഷം മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവർന്നത്.
വാതിലിൽ മുട്ടിയ മോഷ്ടാക്കൾ ആരാണെന്നു ചോദിച്ചപ്പോൾ പൊലീസാണെന്നു പറഞ്ഞു. വാതിൽ തുറക്കാതായപ്പോൾ ഭീഷണിപ്പെടുത്തുകയും ചവിട്ടി തുറപ്പിക്കുകയുമായിരുന്നു. സ്പ്രേ ഉപയോഗിച്ച് സീമയെ ബോധരഹിതയാക്കിയശേഷം രണ്ടുകുട്ടികളെയും മുറിയിലാക്കി അടച്ചു. അലമാര തകർത്ത് ആഭരണങ്ങളും പണവും മോഷ്ടിച്ച് കവർച്ചക്കാർ കടന്നു കളയുകയായിരുന്നു.
മണിക്കൂറുകൾക്ക് ശേഷം ബോധം തെളിയുകയും മക്കളെ മുറിയിൽനിന്ന് പുറത്തിറക്കിയശേഷം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മസാലിയ പ്രദേശത്ത് ഇതിന് മുമ്പും ഇത്തരത്തിൽ മോഷണം നടന്നതായും പൊലീസ് സ്കോർപിയോ കാർ കേന്ദ്രീകരിച്ചും പരിസരത്തെ സിസി ടി.വി കളും കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചതായി ഡി.എസ്.പി അറിയിച്ചു.