+

പാഴ്സല്‍ കമ്പനിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി മൂന്ന് കോടി 24 ലക്ഷം രൂപ കവര്‍ന്ന സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

മോഷ്ടാക്കള്‍ എല്ലാം തിരുപ്പൂര്‍, കുംഭകോണം, തിരുവള്ളുര്‍ പ്രദേശങ്ങളിലുള്ളവരാണ്

ദേശീയപാതയില്‍ രാമപുരത്ത് പാഴ്സല്‍ കമ്പനിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി മൂന്ന് കോടി 24 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ തിരുകുമാര്‍ (37), ചന്ദ്രബോസ് (32) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസില്‍ ഇനി ഏഴ് പേരെ കൂടി അറസ്റ്റു ചെയ്യാനുണ്ട്. ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടുട്ടുണ്ടോ എന്ന് അറിയാന്‍ കഴിയുകയുള്ളു. സതീഷ്, ദുരൈ അരസ് എന്നിവരാണ് പണം കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇവരെ പിടികൂടാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ അറസ്റ്റിലായ തിരുകുമാറാണ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ റെഡിയാക്കി കൊടുത്തത്. ചന്ദ്രബോസ് കവര്‍ച്ച സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ്. കൊല്ലത്ത് താമസിക്കുന്ന അപ്പാസ് പാട്ടീല്‍ എന്നയാള്‍ക്ക് കോയമ്പത്തൂരിലുള്ള ബന്ധു നമ്പര്‍ വണ്‍ പാഴ്സല്‍ സര്‍വീസിന്റെ ലോറിയില്‍ കൊടുത്തു വിട്ട പണമാണ് 13-ന് പുലര്‍ച്ചെ നാലരയ്ക്ക് കവര്‍ന്നത്. ഒരു സ്‌കോര്‍പ്പിയോയിലും ഇന്നോവയിലുമായി എത്തിയ എട്ടംഗ സംഘമാണ് പണം കവര്‍ന്നത്. അതിന് ശേഷം ഇവര്‍ തിരുപ്പൂരിലേക്ക് കടന്നു സി.സി.ടി.വി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ വന്ന വാഹനത്തിന്റെ നമ്പര്‍ കിട്ടിയത്. ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നയുടന്‍ വാഹനത്തിന്റെ നമ്പര്‍ മാറ്റുകയും ചെയ്തു.

മോഷ്ടാക്കള്‍ എല്ലാം തിരുപ്പൂര്‍, കുംഭകോണം, തിരുവള്ളുര്‍ പ്രദേശങ്ങളിലുള്ളവരാണ്. ഇവര്‍ കോയമ്പത്തൂരില്‍ എത്തിയാണ് മോഷണം ആസൂത്രണം ചെയ്തത്. കവര്‍ച്ച ആസൂത്രണം ചെയ്തതില്‍ ഒരാളായ ദുരൈ അരസ് ദേശീയപാര്‍ട്ടിയുടെ പോഷക സംഘടന നേതാവ് കൂടിയാണ്. ഇയാള്‍ക്ക് കുംഭകോണത്ത് തുണി വ്യവസായമുണ്ട്. കേസില്‍ ഉള്‍പ്പെട്ടവര്‍ നേരത്തെയും സമാനമായ കേസുകളില്‍ പ്രതികളാണ്. കവര്‍ച്ച ചെയ്ത പണത്തില്‍ അഞ്ച് ലക്ഷം രൂപ തിരുകുമാറിനും ചന്ദ്രബോസിനും നല്‍കി. ഇതില്‍ ഒന്നര ലക്ഷത്തോളം രൂപ ഇവര്‍ പളനിക്ഷേത്രത്തില്‍ ചിലവഴിച്ചു. കേസില്‍ രണ്ട് പേരെ പിടികൂടിയത് അറിഞ്ഞ് മറ്റുള്ളവര്‍ ഒളിവില്‍ പോയി.

facebook twitter