ആറരലക്ഷത്തിലേറെപ്പേർക്ക് അന്നമൂട്ടി അയ്യപ്പന്റെ അന്നദാനമണ്ഡപം

01:55 AM Apr 06, 2025 | Kavya Ramachandran

ശബരിമല: മണ്ഡലകാലം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഈ സീസണിൽ ആറരലക്ഷത്തിലേറെപ്പേർക്ക് അന്നമൂട്ടി സന്നിധാനത്തെ ദേവസ്വം ബോർഡ് അന്നദാന മണ്ഡപം. ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്കു സൗജന്യ ഭക്ഷണം നൽകുന്ന ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ ഡിസംബർ 22 വരെ 6,53,518 പേർക്കാണ് ഭക്ഷണം നൽകിയത്.

 ഡിസംബർ 23ലെ കണക്കുകൂടി ചേർത്താൽ സംഖ്യ 6.75 ലക്ഷത്തിന് അടുത്തെത്തും. ദിവസവും മൂന്നുനേരമായി ഇരുപത്തിയൊന്നായിരത്തിലേറെപ്പേർക്കു സൗജന്യഭക്ഷണം അന്നദാനമണ്ഡപം വഴി നൽകാനാകുന്നുണ്ട്. അന്നദാനത്തിനായി ഈ സീസണിൽ ദേവസ്വം ബോർഡിന് ശബരിമലയിൽ എത്തിയ ഭക്തരിൽനിന്നു ലഭിച്ച സംഭാവന 1.52 കോടി രൂപയാണ്.സന്നിധാനത്തിനുപുറമേ പമ്പ, നിലയ്ക്കൽ, എരുമേലി, പന്തളം എന്നീ സ്ഥലങ്ങളിലെ അന്നദാനമണ്ഡപങ്ങളിലും ഭക്തർ നൽകുന്ന സംഭാവന ഉപയോഗിച്ചു ദേവസ്വം ബോർഡ് അയ്യപ്പന്മാർക്ക് അന്നദാനം ഒരുക്കുന്നുണ്ട്.


  മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയിൽ പണികഴിപ്പിച്ച ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം. 2000 പേർക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടമുണ്ടെങ്കിലും വൃത്തിയാക്കലും മറ്റുസൗകര്യങ്ങളും പരിഗണിച്ച് പകുതിയോളം പേർക്കാണ് ഒരുമിച്ച് ഭക്ഷണം നൽകുന്നത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് അന്നദാനത്തിന്റെ സമയം ദീർഘിപ്പിച്ചതിനാൽ കൂടുതൽ പേർക്ക് ഭക്ഷണം നൽകാനാവുന്നുണ്ട്.


കഴിഞ്ഞസീസണിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇരുപതിനായിരത്തിൽ അധികം തീർഥാടകർക്കും കൂടുതലായി ഭക്ഷണം നൽകാൻ സാധിച്ചുവെന്ന് അന്നദാനം സ്‌പെഷൽ ഓഫീസർ എസ്. അനുരാജ് പറഞ്ഞു.


 രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്നുനേരമാണ് ഭക്ഷണം നൽകുന്നത്. ഒരുനേരം മാത്രം എണ്ണായിരത്തോളം പേർക്കു ഭക്ഷണം നൽകാനാകുന്നുണ്ട്. തിരക്കുവർധിച്ച കഴിഞ്ഞദിവസങ്ങളിൽ ഒറ്റദിവസം കൊണ്ട് 22,500ൽ ഏറെപ്പേർക്ക് ഭക്ഷണം നൽകാൻ കഴിഞ്ഞുവെന്നും അന്നദാനമണ്ഡപം അധികൃതർ ചൂണ്ടിക്കാട്ടുന്നു. രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് 11.30 വരെ പ്രഭാതഭക്ഷണവും, ഉച്ചയ്ക്കു 12 മണി മുതൽ 3.30 വരെ ഉച്ചഭക്ഷണവും വൈകിട്ട് 6.30 മുതൽ രാത്രി 12.00 മണിവരെ രാത്രിഭക്ഷണവും വിതരണം ചെയ്യും.

പ്രഭാതഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം, ഉച്ചഭക്ഷണമായി പുലാവ്, അച്ചാർ, സാലഡ്, ചുക്കുവെള്ളം, രാത്രിഭക്ഷണമായി കഞ്ഞി പയർ, അച്ചാർ എന്നിവയുമാണ് നൽകുന്നത്. മൂന്നുഷിഫ്റ്റുകളിലായി താൽക്കാലിക ജീവനക്കാരുൾപ്പെടെ 240 പേരാണു ജോലിചെയ്യുന്നത്. ദിവസവും ഇരുപതിനായിരത്തിലേറെപ്പേർ ഭക്ഷണം കഴിച്ചുമടങ്ങുന്നുവെങ്കിലും സമ്പൂർണശുചിത്വവും വൃത്തിയും അന്നദാനമണ്ഡപത്തിൽ പാലിക്കുന്നതിന് ദേവസ്വം ബോർഡും ജീവനക്കാരും നിഷ്‌കർഷത പുലർത്തുന്നുണ്ട്.

.ഭക്ഷണം കഴിക്കുന്നവർ പാത്രം വൃത്തിയാക്കുന്നതിനു പുറമേ ഇലക്ട്രിക് ഡിഷ് വാഷർ ഉപയോഗിച്ച് വീണ്ടും വൃത്തിയാക്കി ശുചിത്വം ഉറപ്പുവരുത്തുന്നുണ്ട്

.ഓരോ നേരത്തെയും ഭക്ഷണത്തിന്റെ ഇടവേളകളിൽ ഊൺമേശ നീക്കിയശേഷം ഫ്്‌ളോർ ക്ലീനർ യന്ത്രമുപയോഗിച്ചാണ് തറ വൃത്തിയാക്കുന്നത്