പത്തനംതിട്ട: ശബരിമലയിലേക്കുള്ള യാത്ര തുടങ്ങി രാഷ്ട്രപതി ദ്രൗപതി മുർമ്മു. രാവിലെ രാജ്ഭവനിൽ നിന്നും തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടർ മാർഗം അവർ പ്രമാടത്തെത്തി. രാവിലെ 8.40 ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പൊലിസ് മേധാവി ആർ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.
പിന്നീട് പമ്പ ഗണപതി ക്ഷേത്രത്തിൽവെച്ച് 1.10ന് ഗൂർഖ എമർജൻസി വാഹനത്തിൽ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് പുറപ്പെടും. 11.50ന് സന്നിധാനത്ത് എത്തും.
പതിനെട്ടാംപടി കയറി 12.20ന് ദർശനം നടത്തും. ദേവസ്വം ഗസ്റ്റ്ഹൗസിൽ വിശ്രമിച്ച ശേഷം മൂന്നോടെ തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങും. നേരത്തെ നിലക്കലിലായിരുന്നു രാഷ്ട്രപതിയുടെ ഹെലികോപ്ടർ ഇറങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥ മൂലം ഇത് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു.
ശബരിമല ദർശനമടക്കം നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകീട്ട് 6.20ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു.