+

സാലറി ചലഞ്ചില്‍ വീഴ്ചവരുത്തിയ ശമ്പള വിതരണ ഉദ്യോഗസ്ഥരുടെ ശമ്പളം താല്‍കാലികമായി തടഞ്ഞു

വയനാട് ദുരിത ബാധിതരുടെ പുനരധിവാസത്തിന് 500 കോടി രൂപയാണ് സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതെങ്കില്‍ 231 കോടി രൂപമാത്രമാണ് ജീവനക്കാരില്‍ നിന്ന് സമാഹരിക്കാന്‍ കഴിഞ്ഞത്.

വയനാട് സാലറി ചലഞ്ചില്‍ വീഴ്ചവരുത്തിയ മുപ്പതോളം ശമ്പള വിതരണ ഉദ്യോഗസ്ഥരുടെ ശമ്പളം താല്‍കാലികമായി തടഞ്ഞു. ജീവനക്കാര്‍ സന്നദ്ധത അറിയിച്ചിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിക്കുന്നതിന് വേണ്ട നടപടി എടുക്കാത്തതാണ് കാരണം. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവരുടെ മാസ ശമ്പളമാണ് താല്‍കാലികമായി പിടിച്ച് വച്ചത്.


മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ച് നിര്‍ദ്ദേശിച്ചത്. ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക ഈടാക്കാന്‍ ജവനക്കാര്‍ സമ്മത പത്രവും നല്‍കി. എന്നാല്‍ ഇതില്‍ 20000ത്തോളം ജീവനക്കാരുടെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയിരുന്നില്ല. പിഎഫില്‍ നിന്നുള്ള തുകയോ ലീവ് സറണ്ടര്‍ ആനുകൂല്യമോ വാഗ്ദാനം ചെയ്തവരില്‍ നിന്ന് പ്രത്യേക അപേക്ഷയും ബില്ല് പാസാക്കാന്‍ അനുമതിയും എല്ലാം എഴുതി വാങ്ങി തുടര്‍ നടപടി എടുക്കേണ്ടത് അതാത് വകുപ്പുകളിലെ ശമ്പള വിതരണ ഉദ്യോഗസ്ഥരാണ്. ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയ വകയില്‍ ആദായ നികുതി ആനുകൂല്യങ്ങള്‍ക്ക് വരെ ക്ലെയിമിട്ടിട്ടും  20000 ത്തോളം പേരുടെ വിഹിതം എത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. 

ലീവ് സറണ്ടര്‍ വഴി വാദ്ഗാനം ചെയ്ത 19075 പേരും പിഎഫില്‍ നിന്നുള്ള പണം വാദ്ഗാനം ചെയ്ത 1462 പേരുമാണ് നിശ്ചിത സമയത്ത് തുക കൈമാറാതിരുന്നത്. ജീവനക്കാരുടെ അനുമതിക്കും അപേക്ഷക്കും കാത്ത് നില്‍ക്കാതെ എത്രയും വേഗം പണം പിടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ശമ്പള വിതരണ ഉദ്യോഗസ്ഥരോട് ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. അത് പാലിക്കാത്തവരുടെ ശമ്പള ബില്ല് തയ്യാറാക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതനുസരിച്ചാണ് നടപടി. വയനാട് ദുരിത ബാധിതരുടെ പുനരധിവാസത്തിന് 500 കോടി രൂപയാണ് സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതെങ്കില്‍ 231 കോടി രൂപമാത്രമാണ് ജീവനക്കാരില്‍ നിന്ന് സമാഹരിക്കാന്‍ കഴിഞ്ഞത്.

facebook twitter