പരിശ്രമിച്ചില്ലെങ്കില്‍ വീണ്ടും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും, പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റു വഴികളുണ്ടെന്ന് ശശി തരൂര്‍

11:50 AM Feb 23, 2025 | JB Baby


കോണ്‍ഗ്രസ് നേതൃത്വവുമായി ഡോ. ശശി തരൂര്‍ എം പി ഇടഞ്ഞുതന്നെ. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റു വഴികള്‍ ഉണ്ടെന്ന് ശശി തരൂര്‍ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. പരിശ്രമിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ മൂന്നാമത്തെ തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. കേരളത്തില്‍ കോണ്‍ഗ്രസിന് മികച്ച നേതൃത്വം ഇല്ല എന്ന് പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ടെന്നും ശശി തരൂര്‍ തുറന്നുപറയുന്നു. ഇംഗ്ലീഷ് മാധ്യമത്തിന്റെ മലയാളം പോഡ്കാസ്റ്റിലാണ് തരൂരിന്റെ പ്രതികരണം.

വോട്ട് ബാങ്കിന് അപ്പുറത്തേക്ക് ജനങ്ങളുടെ വോട്ടുകള്‍ നേടാന്‍ കഴിയണമെന്നും തനിക്ക് അതിന് കഴിയുമെന്നും ശശി തരൂര്‍ പറയുന്നു. സ്വന്തം വോട്ടുകള്‍ കൊണ്ട് മാത്രം കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് ജയിക്കാനാകില്ല. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ പോലും തനിക്ക് വോട്ട് ചെയ്യുന്നുണ്ട്. തന്റെ സംസാരവും പെരുമാറ്റവും ജനങ്ങള്‍ക്കിഷ്ടമാണെന്നും ശശി തരൂര്‍ പറയുന്നു.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തെക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള തന്റെ അവകാശത്തെ ജനങ്ങള്‍ പിന്തുണച്ചതുകൊണ്ടാണ് തിരുവനന്തപുരം എംപിയായി നാലുതവണ തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രേരണയെ തുടര്‍ന്നാണ് താന്‍ യുഎസിലെ ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെയും കേരളത്തിന്റെയും പുരോഗതിയുടെ കാര്യത്തില്‍ താന്‍ എല്ലായ്പ്പോഴും അഭിപ്രായങ്ങള്‍ നിര്‍ഭയമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. ''ഞാന്‍ ഒരു രാഷ്ട്രീയക്കാരനെപ്പോലെയല്ല ചിന്തിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ ചിന്തകള്‍ എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല,'' അദ്ദേഹം പറഞ്ഞു. ''എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് ഞാന്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ എതിരാളികളായ സര്‍ക്കാരുകളുടെയോ പാര്‍ട്ടികളുടെയോ നല്ല കാര്യങ്ങളെ ഞാന്‍ ചിലപ്പോള്‍ അഭിനന്ദിക്കുന്നത് ഇതുകൊണ്ടാണ്'' ശശി തരൂര്‍ പറഞ്ഞു.

പാര്‍ട്ടി മാറുന്നതിനെ കുറിച്ച് താന്‍ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളിയ തരൂര്‍, ചില കാര്യങ്ങളില്‍ യോജിപ്പില്ലാത്തതുകൊണ്ട് പാര്‍ട്ടി മാറണമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രവും ആശയങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ ശക്തമായ സംഘടനാ സജ്ജീകരണം വേണമെന്നും തരൂര്‍ പറഞ്ഞു.