തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പ് വിജയം എന്നത് മുഴുവൻ പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണെന്നും വിജയത്തിന് എല്ലാവരും അവകാശികളാണെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ പരാമർശം. പിണറായിസത്തിനും സതീശനിസത്തിനും എതിരെയാണ് തന്റെ പോരാട്ടമെന്ന പി.വി അൻവറിന്റെ പരാശമർശം സംബന്ധിച്ച ചോദ്യത്തിന് 'സതീശനിസം എന്നൊന്നില്ല. ഞങ്ങളാരും അങ്ങനെ പറയാറില്ല. താനും ഉമ്മൻ ചാണ്ടിയും ഒരുമിച്ച് പതിനെട്ടോളം തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം കൊടുത്തവരാണ്. ആ തെരഞ്ഞെടുപ്പുകളിലെല്ലാംതന്നെ പൂർണമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പ്രവർത്തിച്ചത്. ഒരു തിരഞ്ഞെടുപ്പ് വിജയം എന്ന് പറയുന്നത് മുഴുവൻ പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണ്. അതുകൊണ്ട് എല്ലാവരും ആ വിജയത്തിന് അവകാശികളാണ്'-ചെന്നിത്തല മറുപടി നൽകി.
ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചെറുപ്പക്കാർ കുറേക്കൂടി കാര്യങ്ങളെ ഗൗരവത്തോടെ കാണുകയും വിലയിരുത്തുകയും ചെയ്യണമെന്ന് ചെന്നത്തല കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് രംഗത്ത് നിൽക്കുമ്പോൾ ഓരോരുത്തർക്കും സൂക്ഷ്മത ആവശ്യമാണെന്നും നമ്മുടെ ഒരു ചെറിയ ചലനംപോലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന് മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
അൻവർ സി.പി.എമ്മിന്റെ എം.എൽ.എ ആയിരുന്നെന്നും അദ്ദേഹം പിടിക്കുന്ന വോട്ടുകൾ എൽ.ഡി.എഫിന്റെതായിരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. സി.പി.എമ്മിന് കിട്ടാവുന്ന നല്ല സ്ഥാനാർഥികളിൽ ഒരാളാണ് എം.സ്വരാജെന്നും എന്നാൽ വിജയ സാധ്യതയുള്ള സ്ഥാനാർഥിയല്ലെന്നും നിലമ്പൂരിൽ പാർട്ടി വോട്ടുകൊണ്ട് മാത്രം വിജയിക്കാൻ അവർക്ക് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
മലപ്പുറത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്നോക്കം പോകാൻ പാടില്ല എന്ന വികാരവും വിചാരവും മുസ്ലീം ലീഗ് പ്രവർത്തകർക്കും നേതാക്കൾക്കും ഉണ്ടായിരുന്നു. കോൺഗ്രസിനൊപ്പമോ അല്ലെങ്കിൽ അതിനേക്കൾ ഒരുപടി മുന്നിലോ ലീഗ് നിന്ന് പ്രവർത്തിക്കുന്നുവെന്നത് ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതിലും ചെന്നിത്തല മറുപടി പറഞ്ഞു. ഒരു വിഭാഗം തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് പിന്തുണ നൽകാമെന്ന് പറഞ്ഞാൽ വേണ്ടന്ന് പറയേണ്ടിതില്ലല്ലോ. പിന്തുണ സ്വീകരിക്കുന്നു എന്നു പറഞ്ഞാൽ അവരുടെ ആശയം അംഗീകരിക്കുന്നു എന്നല്ലല്ലോയെന്നും ചെന്നിത്തല പറഞ്ഞു.