ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് 65.7 ലക്ഷം കുട്ടികള്‍ വിദ്യാലയങ്ങളില്‍നിന്ന് കൊഴിഞ്ഞുപോയതായി പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി. ഇതില്‍ 29.8 ലക്ഷം പേരും പെണ്‍കുട്ടികളാണ്. കോണ്‍ഗ്രസ് എം.പി. രേണുക ചൗധരിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വനിത-ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂര്‍ നല്‍കിയ കണക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
2025-26 അധ്യയനവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്ക് റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തിലാണ്. 2.4 ലക്ഷം കുട്ടികള്‍ സ്‌കൂള്‍ പൂര്‍ണമായി ഉപേക്ഷിച്ചു. ഇതില്‍ 1.1 ലക്ഷം പെണ്‍കുട്ടികളാണ്. 2024-ല്‍ ഗുജറാത്തില്‍ 54,541 കുട്ടികള്‍ ആണ് കൊഴിഞ്ഞുപോയത്.
രണ്ടാം സ്ഥാനത്ത് അസമാണ്, 1,50,906 കുട്ടികള്‍ (57,409 പെണ്‍കുട്ടികള്‍). മൂന്നാമത് ഉത്തര്‍പ്രദേശ്, 99,218 കുട്ടികള്‍ (56,462 പെണ്‍കുട്ടികള്‍). ദാരിദ്ര്യവും പട്ടിണിയുമാണ് കുട്ടികള്‍ സ്‌കൂള്‍ ഉപേക്ഷിക്കാന്‍ പ്രധാന കാരണം.
പെണ്‍കുട്ടികള്‍ സ്‌കൂള്‍ ഉപേക്ഷിക്കാന്‍ പ്രധാന കാരണങ്ങളായി കേന്ദ്രം ചൂണ്ടിക്കാട്ടിയത് ദാരിദ്ര്യമാണ്. ഭക്ഷണത്തിനായി ജോലി ചെയ്യേണ്ട അവസ്ഥയിലാണ് മിക്ക കുട്ടികളും. വീട്ടുജോലികള്‍, ബാലവേല, ദാരിദ്ര്യം, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയെല്ലാം കുട്ടികള്‍ സ്‌കൂള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു.
കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാന്‍ സമഗ്ര ശിക്ഷാ പദ്ധതിയിലൂടെ വിവിധ നടപടികള്‍ കേന്ദ്രം നടപ്പാക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശവാദം. പുതിയ സ്‌കൂളുകള്‍, അധിക ക്ലാസ് മുറികള്‍, കസ്തൂര്‍ബ ഗാന്ധി ബാലികാ വിദ്യാലയങ്ങള്‍ വിപുലീകരണം, സൗജന്യ യൂണിഫോം, പുസ്തകങ്ങള്‍, ഗതാഗത സൗകര്യം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
2024-25 സാമ്പത്തിക വര്‍ഷം സമഗ്ര ശിക്ഷയ്ക്കായി 56,694.70 കോടി രൂപ ചെലവഴിച്ചതായി കേന്ദ്രം അറിയിച്ചു. എന്നാല്‍, ഇത്രയും തുക അനുവദിച്ചിട്ടും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അത്ഭുതപ്പെടുത്തുന്നതാണ്.