കൂത്തുപറമ്പ് : കായ ലോട് പറമ്പായി ചേരികമ്പനിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയും സദാചാര പൊലിസ് ചമയലിലും ഇരയായി മാറിയ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളെ തള്ളിപ്പറയാതെ പാർട്ടി നേതൃത്വം. കഴിഞ്ഞ
ചൊവ്വാഴ്ച്ച കായ ലോട് പറമ്പായിയിൽ റസീന മൻസിലിൽ റസീനയെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകരായ പറമ്പായിയിലെ വി.സി മുബഷീർ, കെ.എ ഫൈസൽ, വി.കെ റഫ്നാസ് എന്നിവരെ പിണറായി പൊലിസ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റുചെയ്തിരുന്നു.
പ്രതികൾ ഇപ്പോൾ തലശേരി സബ് ജയിലിൽ റിമാൻഡിലാണ്. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് നാല് മണിക്ക് വീടിന് സമീപമുള്ള കായ ലോട് വെച്ച് റോഡരികിൽ നിർത്തിയിട്ട കാറിന് സമീപം നിന്ന് മയ്യിൽ സ്വദേശിയായ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇരുവരെയും പ്രദേശത്തെ എസ്.ഡി.പി.ഐ പ്രവർത്തകർ വളഞ്ഞു പിടികൂടിയത്. ആൾക്കൂട്ട വിചാരണയും സദാചാര പൊലിസിങ്ങും നടത്തിയ എസ്.ഡി.പി.ഐക്കാർ ഭർത്യമതിയും കുട്ടികളുടെ മാതാവുമായ റസീനയുടെ സ്ത്രീത്വത്തെ അവഹേളിക്കുകയും അവരെ നിന്ദ്യമായ ഭാഷയിൽ അസഭ്യം പറയുകയും ചെയ്തു. ഇതിനു ശേഷം റസീനയുടെ ബന്ധുക്കളെ വിളിച്ചു വരുത്തുകയും ഗൾഫിലുള്ള അവരുടെ ഭർത്താവിനെ വിവരം അറിയിക്കുകയും ചെയ്തു. ബന്ദിയാക്കിയതിന് ശേഷം ഏറെ മണിക്കൂറുകൾ ആൾക്കൂട്ട വിചാരണ നടത്തിയാണ് യുവതി വിട്ടയച്ചത് ഇതിനു ശേഷം ഇവരുടെ സുഹൃത്തായ മയ്യിൽ സ്വദേശിയെ ബലപ്രയോഗത്തിലൂടെ പറമ്പായിയിലെ ഒരു നഴ്സറി ഗാർഡനിലേക്ക് കൊണ്ടുപോവുകയും ഇവിടെ നിന്ന് ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോണും ടാബ്ലെറ്റും പിടിച്ചെടുക്കുകയും ചെയ്തു.
യുവാവിൻ്റെ ബന്ധുക്കളെ വിളിച്ചു വരുത്തി റസീനയുമായി ഇനി യാതൊരുവിധ സമ്പർക്കവും പാടില്ലെന്ന് താക്കീത് നൽകിയാണ് പറഞ്ഞയച്ചത്. ഇതിനു ശേഷം റസീനയ്ക്കെതിരെ വ്യാപകമായ രീതിയിൽ സോഷ്യൽ മീഡിയ ദുഷ്പ്രചരണവും നടന്നിരുന്നു. ഇതിൽ മനംനൊന്താണ് നിസഹായയായ യുവതി ജീവനൊടുക്കിയത്. ഈ കേസിലെ പ്രതികളായ പ്രവർത്തകരെ സംരക്ഷിച്ചു കൊണ്ടാണ് എസ്.ഡി.പി.ഐ വേങ്ങാട് പഞ്ചായത്ത് നേതൃത്വം രംഗത്തുവന്നിരിക്കുന്നത്. പ്രതികൾ തങ്ങളുടെ പ്രവർത്തകരാണെന്നും കുറ്റകൃത്യത്തെ ന്യായികരിക്കുകയുമാണ് പ്രാദേശിക നേതൃത്വം.
റസീനആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്ന് എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഭര്‍തൃമതിയായ യുവതിയെ മയ്യില്‍ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയില്‍ കുടുംബാംഗങ്ങള്‍ കണ്ടിരുന്നു. കുടുംബക്കാരും വീട്ടുകാരും തന്നെ യുവതിയെ ഇവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. തുടര്‍ന്ന് മയ്യില്‍ സ്വദേശിയുടെയും യുവതിയുടെയും കുടുംബക്കാര്‍ വിഷയത്തില്‍ ഇടപെടുകയും പരസ്പരം സംസാരിച്ച് പിരിയുകയുമാണ് ചെയ്തത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് യുവതി ആത്മഹത്യ ചെയ്യുന്നത്.
എന്നാല്‍ മരണ ശേഷം പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തത് ഭരണകക്ഷി പാര്‍ട്ടിയുടെ സമ്മര്‍ദ്ദ ഫലമായാണ്. കുടുംബക്കാര്‍ ഇടപ്പെട്ട വിഷയത്തില്‍ എസ്ഡിപിഐയെ തിരഞ്ഞ് പിടിച്ച് കള്ളക്കേസില്‍പ്പെടുത്തിയത് ദുരുപദിഷ്ടിതവും രാഷ്ട്രീയ പ്രേരിതവുമാണ്. എന്താണ് സംഭവിച്ചതെന്ന് പ്രദേശവാസികള്‍ക്ക് അറിയാമെന്നിരിക്കെ യാഥാര്‍ഥ്യം അന്വേഷിച്ച് റിപോര്‍ട്ട് ചെയ്യേണ്ട മാധ്യമങ്ങള്‍ പോലിസ് പറയുന്നത് അപ്പടി കേട്ട് വാര്‍ത്ത ചെയ്യുന്നത് മാധ്യമ ധാര്‍മ്മികതയല്ല. പറമ്പായി - വേങ്ങാട് മേഖലയില്‍ പാര്‍ട്ടി നേടുന്ന ജനസ്വാധീനത്തില്‍ വിറളിപൂണ്ടവരാണ് ഭരണ സൗകര്യത്തിന്റെ മറവില്‍ എസ്ഡിപിഐയെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നതെന്നും എസ്.ഡി.പി.ഐ വേങ്ങാട് പഞ്ചായത്ത് നേതൃത്വം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.