കുവൈത്തില്‍ ഏഴു തടവുകാരുടെ വധശിക്ഷ നടപ്പാക്കി

02:25 PM Sep 13, 2025 | Suchithra Sivadas

കുവൈത്തിലെ സുലൈബിയ ജയില്‍ സമുച്ചയത്തില്‍ ഏഴ് തടവുകാരുടെ വധശിക്ഷ നടപ്പാക്കി. വധശിക്ഷ നടപ്പാക്കിയവരില്‍ മൂന്ന് കുവൈത്ത് പൗരന്മാരും, രണ്ട് ഇറാനികളും, രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഉള്‍പ്പെടുന്നു. എട്ടാമത്തെ പ്രതിക്ക് വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിച്ചതിനാല്‍ അത് പിന്നീട് നടപ്പാക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരു പൗരന് ഇളവ് ലഭിച്ചതിനാല്‍ വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

വധശിക്ഷയ്ക്ക് വിധിച്ചവരില്‍ അഞ്ച് പേര്‍ കൊലപാതകക്കേസുകളിലും രണ്ട് പേര്‍ മയക്കുമരുന്ന് കടത്ത് കേസുകളിലുമാണ് പ്രതികളായതെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ക്രിമിനല്‍ എക്‌സിക്യൂഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ വൃത്തങ്ങള്‍ പറഞ്ഞു. വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെച്ച എട്ടാമത്തെ പ്രതിയും കൊലപാതകക്കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

ഒരു പ്രതിയുടെ കുടുംബം ഇരയുടെ കുടുംബത്തിന് 'ബ്ലഡ് മണി'യായി രണ്ട് ദശലക്ഷം ദിനാര്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നതായി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കുടുംബത്തിന് ഈ തുക നല്‍കാന്‍ സാധിക്കാത്തതിനാലും ഇരയുടെ കുടുംബം ഇളവ് നല്‍കാത്തതിനാലും വധശിക്ഷ നടപ്പാക്കുകയായിരുന്നു. ബ്ലഡ് മണി ശേഖരിക്കുന്നത് വരെ വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പ്രതിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇരയുടെ അനന്തരാവകാശികളില്‍ നിന്ന് ഇളവ് ലഭിക്കാത്തതിനാല്‍ അപേക്ഷ നിരസിച്ചു.