+

ഏഴു വര്‍ഷം മുമ്പ് അറിയില്ലായിരുന്നു,വര്‍ഷങ്ങള്‍ക്കിപ്പുറം തുര്‍ക്കി ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുമെന്ന് ; നിലപാട് വ്യക്തമാക്കി ആമിര്‍ ഖാന്‍

തുര്‍ക്കി ചെയ്തത് വലിയ തെറ്റാണെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും അതില്‍ വേദനയുണ്ടെന്നും ആമിര്‍ ഖാന്‍ പറഞ്ഞു

തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമൊത്തുള്ള ഫോട്ടോയുടെ പേരില്‍ തനിക്കെതിരെ നടന്ന ബഹിഷ്‌കരണാഹ്വാനത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍. 2017ല്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെ കണ്ടപ്പോള്‍, ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ആമിര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയെ അദ്ദേഹം വിമര്‍ശിച്ചു.

തുര്‍ക്കി ചെയ്തത് വലിയ തെറ്റാണെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും അതില്‍ വേദനയുണ്ടെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ഭൂകമ്പമുണ്ടായപ്പോള്‍ തുര്‍ക്കിയ്ക്ക് ആദ്യം സഹായമെത്തിച്ച രാജ്യങ്ങളില്‍ ഇന്ത്യയുണ്ട്. അന്ന് തനിക്കോ സര്‍ക്കാരിനോ, പിന്നീട് തുര്‍ക്കി ഇങ്ങനെ ഇന്ത്യക്കെതിരെ തിരിയുമെന്ന് അറിയില്ലായിരുന്നുവെന്ന് ആമിര്‍ വ്യക്തമാക്കി. ഇന്ത്യാ ടിവിയുടെ ആപ് കി അദാലത്ത് പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

2017ലും 2020ലും തുര്‍ക്കി പ്രസിഡന്റുമായും ഭാര്യയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ആമിര്‍ ഖാന്‍ വ്യക്തത വരുത്തിയത്. ആമിറും ഉര്‍ദുഗാനും ഒരുമിച്ചുള്ള ഫോട്ടോ ചൂണ്ടിക്കാട്ടി, പുറത്തിറങ്ങാനിരിക്കുന്ന 'സിത്താരേ സമീന്‍പര്‍'എന്ന സിനിമയ്‌ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനമുണ്ടായിരുന്നു. 

തുര്‍ക്കിക്കെതിരായ ബഹിഷ്‌കരണ ആഹ്വാനങ്ങളെ ആമിര്‍ ഖാന്‍ പിന്തുണച്ചു- 'പ്രതിസന്ധിയില്‍ സൗഹാര്‍ദപൂര്‍വം നമ്മള്‍ തുര്‍ക്കിയെ സഹായിച്ചു. എന്നിട്ട് അവര്‍ എന്താണ് നമ്മളോട് ചെയ്തത്? തുര്‍ക്കിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ ശരിയായ കാര്യമാണ് ചെയ്യുന്നത്. നമ്മളെ ആക്രമിക്കുന്നവരെ പിന്തുണയ്ക്കുകയാണ് തുര്‍ക്കി. അവര്‍ക്ക് ആവശ്യം വന്നപ്പോള്‍ നമ്മള്‍ സഹായം നല്‍കി, പകരം അവര്‍ പാകിസ്ഥാനെ പിന്തുണച്ചു. ഇത് ശരിയല്ല' എന്നാണ് ആമിര്‍ അഭിപ്രായപ്പെട്ടത്.

facebook twitter