അബുദാബി: കനത്ത ചൂട് കണക്കിലെടുത്ത് യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് ജോലി ചെയ്യുന്നതിന് ജൂൺ 15 മുതൽ വിലക്ക്. എല്ലാ വർഷത്തേയും പോലെ ഇത്തവണയും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരികയാണ്. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് പുറംജോലികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്.
കനത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിൻറെ ഭാഗമായാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ഇത് 21-ാം വർഷമാണ് ഇത്തരത്തിൽ നിയമം നടപ്പിലാക്കുന്നത്. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചസമയത്തെ പുറം ജോലികൾ വിലക്കും. ഉച്ചവിശ്രമ നിയമം കമ്പനികൾ പാലിക്കുന്നുണ്ടോയെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പരിശോധിച്ച് ഉറപ്പാക്കും. വിലക്ക് ഏർപ്പെടുത്തുന്ന സമയത്ത് തൊഴിലാളികൾ ജോലി ചെയ്യാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ഓരോ തൊഴിലാളിക്കും 5,000 ദിർഹം എന്ന നിലയിൽ പരമാവധി 50,000 ദിർഹം വരെ പിഴ ചുമത്തും.