+

‘കൊച്ചി പുറം കടലിൽ കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് എല്ലാ വിവരവും ജനങ്ങളെ അറിയിക്കണം’: ഹൈക്കോടതി

കൊച്ചി പുറം കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്ന് ഹൈക്കോടതി.

കൊച്ചി: കൊച്ചി പുറം കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്ന് ഹൈക്കോടതി. കപ്പൽ അപകടം, കപ്പലിൽ ഉണ്ടായിരുന്ന കാർഗോ, കപ്പലിൽ നിന്ന് കടലിൽ വീണ വസ്തുക്കൾ സമുദ്ര ആവാസ വ്യവസ്ഥയ്ക്കും ജീവികൾക്കും ഏൽപ്പിക്കുന്ന ആഘാതം തുടങ്ങിയവയെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കാനാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. ജീവിതോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുക, പരിസ്ഥിതിനാശം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുൻ എംപി ടി.എൻ.പ്രതാപൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.

കപ്പൽ മുങ്ങിയ സംഭവത്തിൽ ദേശീയ ഗ്രീൻ ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കപ്പൽ അപകടവുമായി ബന്ധപ്പെട്ട് വിദഗ്‌ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ‍ പുറത്തുവിടുമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ കപ്പൽ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തറിയേണ്ടതല്ലേ എന്ന് കോടതി ആരാഞ്ഞു. അത് പ്രധാന കാര്യമാണ്. കാർഗോയിൽ എന്തായിരുന്നു, അത് സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, തീരമേഖലയിൽ ഉണ്ടാക്കുന്ന കാര്യങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ പുറത്തു വിടണം.

facebook twitter