വെറുതെ എവിടേലും കിടന്ന് പണം സമ്പാദിക്കാം എന്ന് കേട്ടാൽ പോകാൻ നിങ്ങൾ റെഡിയാണോ ? കിട്ടാൻ പോകുന്നത് 5000 യൂറോ (ഏകദേശം 4.73 ലക്ഷം രൂപ) ആണെന്ന് അറിഞ്ഞാൽ പിന്നെ പറയുകയും വേണ്ട. എന്നാൽ ആ കിടപ്പ് സാധാരണ കിടപ്പല്ല. ബാത്ടബ് പോലെ സജ്ജമാക്കിയ കട്ടിലില്‍ ജലം നിറച്ച് അതിനുമുകളില്‍ നനവിനെ പ്രതിരോധിക്കുന്ന തുണി വിരിച്ച് തയ്യാറാക്കിയ കിടക്കയിലാണ് കിടക്കേണ്ടത്. അതും പത്ത് ദിവസം. ബഹിരാകാശയാത്രയില്‍ ശരീരത്തിന് അനുഭവപ്പെടുന്ന ഭാരമില്ലായ്മ ഉള്‍പ്പെടെയുള്ളവയെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്കാണ് വ്യക്തികളെ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ യൂറോപ്യന്‍ സ്പേസ് ഏജന്‍സി (European Space Agency-ESA) പ്രതിഫലം നല്കി പരീക്ഷണത്തിന് വിധേയമാക്കുന്നത്.
ഫ്രാന്‍സിലെ ടൂലൂസിലുള്ള മീഡ്സ് സ്പേസ് ക്ലിനിക്കിലാണ് (Medes Space Clinic)പഠനം നടക്കുന്നത്. ബഹിരാകാശശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ നടക്കുന്ന സ്ഥാപനമാണ് മീഡ്സ് സ്പേസ് ക്ലിനിക്ക്. വിവാള്‍ഡി (Vivaldi) എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഗവേഷണത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടമാണിപ്പോള്‍ നടന്നുവരുന്നത്. പത്ത് വോളണ്ടിയര്‍മാരാണ് പഠനത്തില്‍ പങ്കെടുക്കുന്നത്. വെള്ളത്തിനുമുകളില്‍ കൈകളും തലയും അല്പം ഉയര്‍ന്ന് മറ്റുസഹായങ്ങളില്ലാതെ പൊങ്ങിക്കിടക്കുന്നതിലൂടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്നതിന് സമാനമായ അവസ്ഥയാണ് പരീക്ഷണത്തിലേര്പ്പെടുന്ന വോളണ്ടിയര്‍മാര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നത്.
പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ഇടവേളകളില്‍ വോളണ്ടിയര്‍മാരെ താല്‍ക്കാലികമായി ഒരു ട്രോളിയിലേക്ക് മാറ്റും. കിടക്കുന്ന വിധത്തിലുള്ള ശാരീരികനിലയില്‍ വ്യതിയാനം വരാതെയിരിക്കാനാണ് ട്രോളിയിലേക്ക് മാറ്റുന്നത്. ഫ്ലോട്ടിംഗ് ബോർഡുകളിലാണ് ഭക്ഷണം വിളമ്പുന്നത്. പരീക്ഷണം ഒറ്റപ്പെട്ടതായി തോന്നുമെങ്കിലും, പ്രിയപ്പെട്ടവരുമായി സമ്പർക്കം പുലർത്താൻ പങ്കെടുക്കുന്നവർക്ക് അവരുടെ ഫോണുകൾ ഉപയോഗിക്കാൻ അനുവാദമുണ്ട്.
ശരീരഭാരമില്ലാതെ കഴിയേണ്ടിവരുന്ന സാഹചര്യമായതിനാല്‍ പത്തുദിവസം കഴിഞ്ഞാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം പൂര്‍വ്വസ്ഥിതിയിലേക്കുള്ള ശരീരത്തെ വീണ്ടെടുക്കലിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതുണ്ട്. പിന്നീട് പത്തുദിവസത്തിനുശേഷം വീണ്ടും ക്ലിനിക്കിലെത്തി ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടതുണ്ട്.
ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും ഉറപ്പാക്കുന്നതിനുള്ള പ്രതിരോധ നടപടികൾ വികസിപ്പിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിലൂടെ, മനുഷ്യശരീരം ബഹിരാകാശ സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് മനസ്സിലാക്കുക എന്നതാണ് വിവാൾഡി പരീക്ഷണത്തിന്റെ ലക്ഷ്യം.
ഈ പഠനം കൂടാതെ തലയുടെ ഭാഗം താഴേക്ക് വരുന്ന വിധത്തില്‍ (കാലിന്റെ ഭാഗം ഉയര്‍ത്തി) കിടന്നുള്ള പഠനവും സമാന്തരമായി പത്തുപേരില്‍ നടത്തിവരുന്നുണ്ട്. വിവാള്‍ഡി III നായി 20നും 40നും ഇടയില്‍ പ്രായമുള്ള യോഗ്യരായ വോളണ്ടിയര്‍മാരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ കൊല്ലമാണ് ആരംഭിച്ചത്. 1.65 മീറ്ററിനും 1.80 ഇടയില്‍ ഉയരമുള്ളവരും 20നും 26നും ഇടയില്‍ ശരീരഭാരസൂചിക (Body Mass Index- BMI)യുള്ളവരും അലര്‍ജിയോ ഭക്ഷണനിയന്ത്രണങ്ങളോ ഇല്ലാത്തവരെയാണ് പഠനത്തിനായി പരിഗണിച്ചത്.