ഒറ്റപ്പാലം കീഴൂരില്‍ ഇരുപത്തിരണ്ടുകാരിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം.കീഴൂർ കല്ലുവെട്ട് കുഴിയില്‍ സുർജിത്തിന്റെ ഭാര്യ സ്നേഹയുടെ മരണത്തിലാണ് യുവതിയുടെ കുടുംബം ദുരൂഹത ആരോപിക്കുന്നത്.
സ്വകാര്യ ക്ലിനിക്കില്‍ നേഴ്സായ സ്നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്നേഹയുടെ വീട്ടുകാർ ഉയർത്തുന്നത്.രണ്ടുവർഷം മുമ്ബാണ് ഒറ്റപ്പാലം മനിശ്ശേരി സ്വദേശിനിയായ സ്നേഹയും കീഴൂർ സ്വദേശിയായ സുർജിത്തും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
കോതകൂർശ്ശിയിലെ സ്വകാര്യ ക്ലിനിക്കില്‍ നേഴ്സാണ് സ്നേഹ. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയാണ് സ്നേഹ ഡ്യൂട്ടി കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയത്. ഇതിനുശേഷം രാത്രി 12: 15 വരെ ബന്ധുക്കള്‍ സ്നേഹയെ വാട്ട്സ്‌ആപ്പില്‍ ഓണ്‍ലൈനില്‍ കണ്ടിട്ടുണ്ട്.
പിറ്റേന്ന് രാവിലെ ഏഴുമണിയോടെയാണ് സ്നേഹയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഭർത്താവ് ഉറങ്ങിയതിനുശേഷം സ്നേഹ തൊട്ടടുത്ത റൂമില്‍ കയറി ഷോള്‍ ഉപയോഗിച്ച് തൂങ്ങിയതാണെന്നാണ് ഭർത്താവ് പൊലീസിന് മൊഴി നല്‍കിയത്. അതേസമയം സ്നേഹ തൂങ്ങി നില്‍ക്കുന്നത് കണ്ടിട്ടും സുർജിത് ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്നാണ് വീട്ടുകാരുടെ പരാതി. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചില്ലെന്നും പരാതിയുണ്ട്.