+

മീസിൽസ് റൂബെല്ല വാക്സിനേഷൻ സമ്പൂർണമാക്കുന്നത്തിന് പ്രത്യേക ക്യാമ്പയിൻ

മീസൽസ് റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷൻ സമ്പൂർണമാക്കുന്നത്തിന് ആരോഗ്യ വകുപ്പ് രണ്ടാഴ്ച്ച നീണ്ടുനിൽക്കുന്ന പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മേയ് 19 മുതൽ 31 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: മീസൽസ് റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷൻ സമ്പൂർണമാക്കുന്നത്തിന് ആരോഗ്യ വകുപ്പ് രണ്ടാഴ്ച്ച നീണ്ടുനിൽക്കുന്ന പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മേയ് 19 മുതൽ 31 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിൽ, ജില്ലയിൽ ആകമാനം പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മറ്റ് 8 ജില്ലകളിൽ വാക്സിനേഷൻ കവറേജ് കുറഞ്ഞ പ്രദേശങ്ങളിൽ സ്ഥാപന തലത്തിലുള്ള ക്യാമ്പയിനും സംഘടിപ്പിക്കും. നമ്മുടെ കുഞ്ഞുങ്ങളെ മീസിൽസ് റൂബെല്ല രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ എല്ലാവരും കുഞ്ഞുങ്ങൾക്ക് വാക്‌സിൻ എടുത്തു എന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

5 വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങളും മീസിൽസ് റൂബെല്ല വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തുവെന്ന് ഉറപ്പാക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. ഈ ക്യാമ്പയിന്റെ ഭാഗമായി മീസിൽസ്, റൂബെല്ല വാക്സിനേഷൻ ഡോസുകൾ എടുക്കാൻ വിട്ടുപോയ 5 വയസ് വരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കണ്ടെത്തി വാക്സിനേഷൻ നൽകും. ക്യാമ്പയിൻ നടക്കുന്ന എല്ലാ ജില്ലകളിലേയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രണ്ടാഴ്ച്ചക്കാലം ഇതിനായി വാക്സിനേഷൻ സൗകര്യമൊരുക്കും. പ്രത്യേക വാക്സിനേഷൻ ക്യാമ്പുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ ലക്ഷ്യമിട്ട് മൊബൈൽ വാക്സിനേഷൻ ബൂത്തുകളും സജ്ജമാക്കും. കുഞ്ഞുങ്ങൾക്ക് വാക്‌സിൻ നിഷേധിക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാൻ തദ്ദേശ സ്ഥാപന തലത്തിൽ സാമൂഹിക പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി സമ്പൂർണ വാക്സിനേഷൻ ജാഗ്രതാ സമിതികൾ രൂപീകരിക്കും. മീസിൽസ് റൂബെല്ല രോഗങ്ങളുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്കൊപ്പം വാക്സിൻ മൂലം തടയാവുന്ന മറ്റ് 10 രോഗങ്ങളുടെ വാക്സിനുകൾ എടുക്കാൻ വിട്ടുപോയവർക്ക് അവകൂടി എടുക്കാൻ അവസരം നൽകും.

എന്താണ് മീസിൽസ് റൂബെല്ല?

മണ്ണൻ എന്ന പേരിൽ നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്ന രോഗമാണ് മീസിൽസ് അഥവാ അഞ്ചാം പനി. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്‌ക അണുബാധ (എൻസെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസിൽസ്. മീസിൽസ് പോലെ തന്നെ കുരുക്കൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു രോഗമാണ് റുബെല്ല അഥവാ ജർമ്മൻ മീസൽസ്. ഇത് ഗർഭാവസ്ഥയിൽ പിടിപെട്ടാൽ ഗർഭസ്ഥ ശിശുവിനെ സാരമായി ബാധിക്കാറുണ്ട്. ഗർഭമലസൽ, ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്യം, കാഴ്ച ഇല്ലായ്മ, കേൾവി ഇല്ലായ്മ, ബുദ്ധിമാന്ദ്യം, ഹൃദയ വൈകല്യം എന്നിവയുണ്ടാക്കുന്നു.

എന്താണ് മീസിൽസ് റൂബെല്ല വാക്‌സിൻ?

വളരെ പെട്ടന്ന് പകരുന്നതും കുഞ്ഞുങ്ങളിലും ഗർഭസ്ഥശിശുക്കളിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതുമായ മാരക രോഗങ്ങളാണ് മീസിൽസ് റൂബെല്ല. എന്നാൽ ഒരു വാക്‌സിൻ കൊണ്ട് ഈ അസുഖങ്ങളെ ചെറുക്കാനാകും. കുഞ്ഞ് ജനിച്ച് 9-12, 16-24 മാസങ്ങളിൽ നൽകുന്ന രണ്ട് ഡോസ് മീസിൽസ് റൂബെല്ല വാക്സിനുകളിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവൻ രക്ഷിക്കാനും സാധിക്കും. കേരളത്തിൽ 92 ശതമാനം കുഞ്ഞുങ്ങൾ മീസിൽസ് റൂബെല്ല ആദ്യ ഡോസും, 87 ശതമാനം കുഞ്ഞുങ്ങൾ രണ്ടാം ഡോസും സ്വീകരിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ക്യാമ്പയിന്റെ പ്രാരംഭ പ്രവത്തങ്ങൾ മേയ് ആദ്യവാരം ആരംഭിച്ചിരുന്നു. ജനപ്രതിനിധികൾ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാൻ ഈ പരിപാടി കൂടുതൽ സഹായകമാകുമെന്നതിനാൽ എല്ലാ രക്ഷകർത്താക്കളും കുഞ്ഞുങ്ങൾക്ക് എല്ലാ വാക്‌സിനുകളും നൽകി എന്ന് ഈ ക്യാമ്പയിനിലൂടെ ഉറപ്പ് വരുത്തേണ്ടതാണ്.

facebook twitter