+

ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റില്ല; സംസ്ഥാനത്ത് പ്ലസ്‌ വൺ പ്രവേശനത്തിൽ ആശയക്കുഴപ്പം

ഡിജി ലോക്കറില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാല്‍ സംസ്ഥാന സിലബസില്‍ പത്താംക്ലാസ് ജയിച്ചവരുടെ പ്ലസ് വൺ പ്രവേശനത്തില്‍ ആശയക്കുഴപ്പം. അപേക്ഷകര്‍ താമസിക്കുന്ന തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങി ബോണസ് പോയിന്റിനുള്ള വിവരങ്ങളുടെ ആധികാരികരേഖ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റാണ്

ഹരിപ്പാട്:  ഡിജി ലോക്കറില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാല്‍ സംസ്ഥാന സിലബസില്‍ പത്താംക്ലാസ് ജയിച്ചവരുടെ പ്ലസ് വൺ പ്രവേശനത്തില്‍ ആശയക്കുഴപ്പം. അപേക്ഷകര്‍ താമസിക്കുന്ന തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങി ബോണസ് പോയിന്റിനുള്ള വിവരങ്ങളുടെ ആധികാരികരേഖ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റാണ്. അതു കിട്ടാത്തതാണു പ്രശ്‌നം.

മുന്‍വര്‍ഷങ്ങളില്‍ പ്ലസ് വൺ പ്രവേശനത്തിനു മുന്‍പ് പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭിക്കുമായിരുന്നു. സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിനു പിന്നാലെ സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാമായിരുന്നു.

വിദ്യാഭ്യാസവകുപ്പിന്റെ സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന സര്‍ട്ടിഫിക്കറ്റില്‍ പേരും ജനനത്തീയതിയും വിവിധ വിഷയങ്ങളിലെ ഗ്രേഡും രക്ഷിതാവിന്റെ പേരും മാത്രമാണുള്ളത്.ഡിജി ലോക്കറില്‍ ലഭിക്കുന്നത് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ തനിപ്പകര്‍പ്പാണ്. എസ്സി, എസ്ടി, ഒഇസി ഒഴികെയുള്ള സംവരണ വിഭാഗങ്ങള്‍ക്ക് ജാതി തെളിയിക്കാന്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതി. ആദ്യ അലോട്മെന്റ് പ്രവേശനം വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെയാണ്. വില്ലേജ് ഓഫീസില്‍നിന്ന് ബന്ധപ്പെട്ട രേഖകള്‍ വാങ്ങുമ്പോഴേക്കും പ്രവേശനത്തിനുള്ള സമയപരിധി കഴിയും.

വിദ്യാര്‍ഥി താമസിക്കുന്ന തദ്ദേശസ്ഥാപന പരിധിയിലെ സ്‌കൂളില്‍ അപേക്ഷിക്കുമ്പോള്‍ രണ്ടു ബോണസ് പോയിന്റ് ലഭിക്കും. അതേ താലൂക്കാണെങ്കില്‍ ഒരു പോയിന്റും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്ലാത്ത ഗ്രാമപ്പഞ്ചായത്തിലെ താമസക്കാര്‍ അതേ താലൂക്കിലെ സ്‌കൂളില്‍ അപേക്ഷിക്കുകയാണെങ്കില്‍ രണ്ടു ബോണസ് പോയിന്റിന് അര്‍ഹതയുണ്ട്.

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഈ വിവരങ്ങളെല്ലാമുണ്ട്. അതിനാല്‍, സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ ഈ രേഖകള്‍ക്കായി പ്രത്യേകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലായിരുന്നു. ബോണസ് പോയിന്റിന് അര്‍ഹമാക്കുന്ന രേഖകളുടെ അസല്‍, പ്രവേശനസമയത്ത് നിര്‍ബന്ധമായും ഹാജരാക്കണമെന്നാണു ചട്ടം. രേഖകള്‍ ഹാജരാക്കത്തവര്‍ക്ക് പ്രവേശനം നല്‍കുന്നത് നിയമപരമായി ചോദ്യംചെയ്യപ്പെട്ടാല്‍ തങ്ങള്‍ പ്രതിസന്ധിയിലാകുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
 

facebook twitter