
കൽപറ്റ: പഠനവൈകല്യമുള്ളവരെയും പ്രത്യേകപരിഗണന വേണ്ടവരെയും പരീക്ഷയെഴുതാൻ സഹായിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇറക്കിയ, ‘സ്ക്രൈബ്/ഇന്റർപ്രട്ടർ സഹായി’ ഉത്തരവ് ദുരുപയോഗം ചെയ്തതായി ആരോപണം. സ്കൂളുകൾക്ക് നൂറുശതമാനം വിജയത്തിനായി സ്കൂൾ അധികൃതരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഇടപെട്ട് അർഹതയില്ലാത്ത വിദ്യാർഥികൾക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയെന്നാണ് ഇത്തരത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ബാഹുല്യത്തിൽ നിന്ന് മനസ്സിലാകുന്നത്.
പഠനവൈകല്യം, തീരെ സാവധാനം മാത്രം എഴുതാൻ കഴിയുക, ഉത്തരം അറിയാമെങ്കിലും എഴുതാൻ കഴിയാതിരിക്കുക, ചോദ്യം പറഞ്ഞുകൊടുത്താൽ മാത്രം ഉത്തരം എഴുതാനറിയുക തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികൾക്കായാണ് മറ്റൊരു വിദ്യാർഥി (സ്ക്രൈബ്/ഇന്റർപ്രട്ടർ)യുടെ സഹായം നൽകുന്നത്. പരീക്ഷയെഴുതുന്ന വിദ്യാർഥിയുടെ താഴെയുള്ള ക്ലാസിലുള്ളവരായിരിക്കണം സഹായി.
വിദ്യാർഥി പറഞ്ഞുകൊടുക്കുന്ന ഉത്തരങ്ങൾ പകരക്കാരൻ ഉത്തരക്കടലാസിൽ എഴുതും. ഗ്രാഫ്, ഡ്രോയിങ്, ഡയഗ്രം, ജ്യോമെട്രിക്കൽ ഫിഗേഴ്സ് എന്നിവ ഇത്തരം വിദ്യാർഥികൾ ചെയ്യേണ്ടതില്ല. മൂല്യനിർണയത്തിൽ, മറ്റു ഉത്തരങ്ങൾക്ക് ലഭിച്ചിട്ടുള്ള മാർക്കിന് ആനുപാതികമായി ഇതിന് ഗ്രേസ് മാർക്ക് നൽകും. ഇത്തരം വിദ്യാർഥികൾക്ക് 25 ശതമാനം ഗ്രേസ് മാർക്കും അനുവദിക്കും. ഇവർക്ക് പരീക്ഷയുടെ ഓരോ മണിക്കൂറിനും 20 മിനിറ്റ് വീതം അധികസമയവും നൽകി.
പരീക്ഷ ചീഫ് സൂപ്രണ്ടുമാർ ഇവരുടെ ഉത്തരക്കടലാസിൽ, ചുവന്ന മഷിയിൽ പ്രത്യേക ആനുകൂല്യം ലഭിച്ചത് സംബന്ധിച്ച് രേഖപ്പെടുത്തും. വിദ്യാർഥിക്ക് 40 ശതമാനം പഠനപ്രശ്നമുണ്ടെന്ന സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രം വേണം. എന്നാൽ, ഈ ഗണത്തിൽപെടാത്ത പലർക്കും സ്കൂൾ അധികൃതർ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിക്കൊടുത്തുവെന്നാണ് ആക്ഷേപം.
പഠനപ്രശ്നങ്ങൾ ഉള്ളവരുടെ പരീക്ഷയെഴുതൽ സംബന്ധിച്ച് അഞ്ച് ഉത്തരവുകളാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചുഘട്ടങ്ങളിലായി സംസ്ഥാനത്ത് ഇത്തവണ ആകെ 29,959 അപേക്ഷകൾ ലഭിച്ചു. ഇതിൽ, 14 റവന്യൂ ജില്ലകളിലെ 41 വിദ്യാഭ്യാസ ജില്ലകളിൽനിന്നായി 29,294 പേർക്കാണ് അനുമതി ലഭിച്ചത്.