താമരശ്ശേരിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം; 'കൂട്ടത്തല്ലില്‍ മരിച്ചു കഴിഞ്ഞാല്‍ പ്രശ്‌നമില്ല, പോലീസ് കേസെടുക്കില്ല'; വിദ്യാര്‍ത്ഥികളുടെ ചാറ്റ് പുറത്ത്

07:08 AM Mar 01, 2025 | Suchithra Sivadas

കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ ആക്രമിച്ച വിദ്യാര്‍ഥികളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് പുറത്ത് വന്നു. അക്രമിസംഘത്തില്‍പ്പെട്ടവര്‍ പരസ്പരം സംസാരിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തു വന്നത്. ''ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാല്‍ കൊന്നിരിക്കും'' എന്ന് ചാറ്റില്‍ പറയുന്നു.

കൂട്ടത്തല്ലില്‍ മരിച്ചു കഴിഞ്ഞാല്‍ പ്രശ്‌നമില്ലെന്നും കേസെടുക്കില്ല പോലീസ് എന്നും ഗ്രൂപ്പ് ചാറ്റില്‍ പറയുന്നു. ''ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാല്‍ കൊന്നിരിക്കും'' എന്നും ചാറ്റില്‍ പറയുന്നു. ഷഹബാസിന്റെ കണ്ണൊന്ന് പോയി എന്നും ചാറ്റില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം പറയുന്നുണ്ട്. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മര്‍ദനം എന്ന ഷഹബാസിന്റെ പിതാവിന്റെ ആരോപണം ശരി വയ്ക്കുന്നതാണ് പുറത്തുവന്ന ശബ്ദ സന്ദേശം. എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി. ഇത് വഴിയാണ് സംഘര്‍ഷം ആസൂത്രണം ചെയ്തിരുന്നത്.
അഞ്ച് വിദ്യാര്‍ത്ഥികളെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത്. കൂടുതല്‍ പേരെ സംഭവത്തില്‍ കസ്റ്റഡിയിലെടുക്കും.

മുഹമ്മദ് ഷഹബാസിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസ് ഇന്നലെ രാത്രി 12.30ഓടെയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് ഷഹബാസ്.