കൊൽക്കത്തയിൽ കോളേജ് ക്യാമ്പസിൽ നിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി; മൂന്നുപേർ അറസ്റ്റിൽ

04:08 PM Jun 27, 2025 | Kavya Ramachandran

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി.  കസ്ബയിലാണ് സംഭവം. ബുധനാഴ്ച രാത്രി ഏഴരയ്ക്കും 8.50-നും ഇടയിലായിരുന്നു അതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ കോളേജ് വിദ്യാര്‍ഥികളും മൂന്നാമന്‍ കോളേജ് ജീവനക്കാരനുമാണെന്നാണ് വിവരം. വ്യാഴാഴ്ച അറസ്റ്റിലായ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഭയാനകം. കൊല്‍ക്കത്തയ്ക്കടുത്ത് കസ്ബയില്‍ ജൂണ്‍ 25-ന് ഒരു നിയമവിദ്യാര്‍ഥിനി ലോ കോളേജിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു, മാളവ്യ ട്വീറ്റ് ചെയ്തു. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സംഭവത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. എന്നിട്ടും ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ബെംഗാളില്‍ ദിനംപ്രതി ഉയരുകയാണ്. മമതാ ബാനര്‍ജിയുടെ ഭരണത്തിന്റെ കീഴില്‍ പശ്ചിമ ബംഗാള്‍ സ്ത്രീകള്‍ക്ക് ദുഃസ്വപ്‌നമായി മാറിയിരിക്കുന്നു. ബലാത്സംഗം നിത്യേനയുള്ള ദുരന്തമായി മാറിയിരിക്കുന്നെന്നും മാളവ്യ വിമര്‍ശിച്ചു. പ്രതികളില്‍ ഒരാള്‍ ടിഎംസി അംഗമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.

ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ രംഗത്തെത്തി. ബംഗാളില്‍ നിയമവാഴ്ച ഇല്ലാതായിരിക്കുന്നെന്നും നാണക്കേടാണ് ഇതെന്നും അദ്ദേഹം എക്‌സില്‍ പ്രതികരിച്ചു.

പത്തുമാസം മുന്‍പ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാവുകയും രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു. കോളേജിലെ സെമിനാര്‍ റൂമില്‍നിന്നായിരുന്നു ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവും ലഭിച്ചിരുന്നു.