+

’നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവർ കൂടെ നിന്നിരുന്നെങ്കിൽ നന്നായിരുന്നേനേ, അൻവറിന് മുന്നിൽ വാതിൽ അടച്ചിട്ടില്ല, അടച്ചാൽ തന്നെ തുറക്കാൻ താക്കോൽ കാണുമല്ലോ’ : സണ്ണി ജോസഫ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ യു.ഡി.എഫിന്റെ കൂടെ നിന്നിരുന്നെങ്കിൽ നന്നായിരുന്നേനേ എന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. അൻവറിന് മുന്നിൽ

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ യു.ഡി.എഫിന്റെ കൂടെ നിന്നിരുന്നെങ്കിൽ നന്നായിരുന്നേനേ എന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. അൻവറിന് മുന്നിൽ ആരും വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും വാതിൽ അടച്ചെങ്കിൽ തന്നെ ആവശ്യം വന്നാൽ തുറക്കാൻ താക്കോൽ ഉണ്ടാകുമല്ലോ എന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

‘അൻവർ കൂടെ നിന്നിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ആരും കണക്കുകൂട്ടി പറയുമല്ലോ. അൻവർ നിൽ​ക്കേണ്ടതായിരുന്നു. ഇക്കാര്യം ചർച്ച ചെയ്യേണ്ടതുണ്ട്. അൻവർ 15,000- 20,000 വോട്ടുപിടിക്കുമെന്നാണ് കരുതുന്നത്. അൻവറിന് മുന്നിൽ വാതിൽ കൊട്ടിയടച്ചതല്ല. നമ്മൾ സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ അദ്ദേഹം പരസ്യമായി നിലപാട് പ്രഖ്യാപിക്കുകയായിരുന്നു. വാതിൽ അടച്ചിട്ടില്ല, അടച്ചാൽ തന്നെ താക്കോൽ ഉണ്ടാകുമല്ലോ? ആവശ്യമുണ്ടെങ്കിൽ തുറക്കാം’ -അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് ഒറ്റക്കല്ലെന്നും ഈ വിജയത്തിന് പിന്നിൽ കരുത്തുറ്റ ടീം ഒപ്പമുണ്ടെന്നും സണ്ണിജോസഫ് പറഞ്ഞു.‘യു.ഡി.എഫ് അതിശക്തമാണ്. ടീമിന്റെ വിജയമാണിത്. അതിനുള്ള ജനപിന്തുണ ഞങ്ങൾക്ക് ലഭിച്ചു. അതിന് നന്ദി പറയുന്നു. ഈ ടീം വർക്ക് തുടരുക തന്നെ ചെയ്യും. 2026ലെ തെരഞ്ഞെടുപ്പിനുള്ള ചവിട്ടുപടിയാണിത്’ -അദ്ദേഹം അഭിപ്രായപ്പെട്ടു.

facebook twitter